നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ അതിക്രമക്കേസ്: എഫ്‌ഐആറിലെ വിവരങ്ങള്‍ വ്യാജമെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ അതിക്രമക്കേസില്‍ എഫ്‌ഐആറിലെ വിവരങ്ങള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്. പ്രതികളെ കാറില്‍ നിന്നാണ് പിടിച്ചതെന്ന എഫ്‌ഐആറിലുള്ള വിവരം വ്യാജമാണെന്നാണ് റിപ്പോര്‍ട്ട്. പ്രതികളെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഹോട്ടലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ദൃശ്യങ്ങള്‍ മാധ്യമങ്ങൾക്ക് ലഭിച്ചു. ഇതിന് പിന്നാലെ പൊലീസ് കള്ളക്കേസ് എടുത്തെന്ന് പരാതി ലഭിച്ചിരുന്നു.

പ്രതികള്‍ക്കെതിരെ പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് കേസും ഒരേ എസ്‌ഐ തന്നെയാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ടിലും ഒരേ കുറ്റകൃത്യങ്ങളാണ് പരാമര്‍ശിക്കുന്നത്. രണ്ടാം കേസ് തട്ടിക്കൂട്ടിയതാണെന്നും ഇതിനെതിരെ ആഭ്യന്തമന്ത്രിക്ക് പരാതി നല്‍കുമെന്നും പരാതിക്കാര്‍ വ്യക്തമാക്കി. പ്രതികളെ സ്റ്റേഷനില്‍ കയറി കാണാന്‍ ശ്രമിച്ചതിനും അതിക്രമം നടത്തിയതിനും ഇതേ സ്റ്റേഷനിലെ സിഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ചുള്ളിമാനൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത നാല് യുവാക്കളില്‍ രണ്ട് പേര്‍ തിരുവനന്തപുരത്ത് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ സിഐയായ യഹിയയുടെ ബന്ധുക്കളാണ്. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു സിഐയുടെ പരാക്രമം. യഹിയയുടെ ആവശ്യം പൊലീസ് തള്ളിയതോടെ ഇയാള്‍ സെല്ലിനകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. കേസിൽ സിഐയെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *