തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിൽ മന്ത്രിസഭാ ഉപസമിതി എല്ലാ വശവും പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. യുഡിഎഫുമായുള്ള ചർച്ചകൾ ആവശ്യമുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ഉപസമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും മുഖ്യമന്ത്രിയും സർക്കാരുമാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും എൻ ഷംസുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു പറഞ്ഞു.
കേന്ദ്രത്തിന് തീരുമാനമെടുക്കാനുള്ള ഏകപക്ഷീയമായ കരാറിലാണ് കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി. എല്ലാം അടിയറവ് വെച്ചുള്ള കരാറിലാണ് മുൻ സർക്കാർ ഒപ്പിട്ടത്. കരാറിൽനിന്ന് പിൻവാങ്ങാനോ മാറ്റംവരുത്താനോ കേന്ദ്ര സർക്കാരിന് മാത്രമാണ് അവകാശം. അത്തരമൊരു കരാറിൽ ഒപ്പുവെച്ച ശേഷം ഇപ്പോൾ വർത്തമാനം പറഞ്ഞിട്ടു കാര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ സർക്കാർ പദ്ധതി മരവിപ്പിച്ചിട്ടില്ല. നീട്ടിവെക്കുകയാണ് ചെയ്തത്. രാഷ്ട്രീയ നിലപാടുകൾ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനമെടുക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തെച്ചൊല്ലി മുസ്ലീം ലീഗിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നത് കേവലം വാർത്ത മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തേണ്ട യോഗ്യതയുള്ള നിരവധി ആളുകൾ ഉണ്ട്. എന്നാൽ കുറച്ച് ആളുകളെ മാത്രമേ ഉൾപ്പെടുത്താനാകൂ. പാർട്ടിയാണ് എല്ലാം തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
