മസ്കറ്റ് : സലാലയിൽ ഖരീഫ് സീസണിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കും അടിയന്തര സാഹചര്യങ്ങൾ നേരിടാനുമായി പ്രത്യേകസേനയെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി നിയോഗിച്ചു. ഇതിന്റെ ഭാഗമായി മസ്കറ്റിലെ സിവിൽ ഡിഫൻസ് ആസ്ഥാനത്തുനിന്ന് പരിശീലനം ലഭിച്ച സേനാംഗങ്ങളും അത്യാധുനിക ഉപകരണങ്ങളും രക്ഷാപ്രവർത്തന വാഹനങ്ങളുമടങ്ങുന്ന ആദ്യസംഘം ദോഫാറിലേക്ക് തിരിച്ചു. തീപ്പിടിത്തം തടയൽ, ലാൻഡ് റെസ്ക്യൂ, വാട്ടർ റെസ്ക്യൂ, ആംബുലൻസ് സർവീസ് എന്നിവയിൽ വിദഗ്ധരായ ഉദ്യോഗസ്ഥരാണ് പ്രത്യേക സേനയിലുള്ളത്. ദോഫാറിലേക്കുള്ള പ്രധാന പാതകളിൽ അത്യാധുനിക എമർജൻസി പോയിന്റുകളും അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. സൗത്ത് ശർഖിയ ഗവർണറേറ്റിലെ അൽ അഷ്ഖറ, അൽ വുസ്തയിലെ അൽ ജാസിർ, ദോഫാറിലെ ഷഹാബ് അസൈബ്, ഹാരിത് മേഖലകളിലേക്ക് കൂടി സേവനം വ്യാപിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.
ഒമാനിൽ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് പ്രത്യേകസേന
