ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം; മഹാരാഷ്ട്രയില്‍ മരണം 12 ആയി

മുംബൈ: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുകയാണ്. മഹാരാഷ്ട്രയിലെ മഴക്കെടുതിയില്‍ മരണം 12 ആയി. ഗ്രൗണ്ട്-പ്ലസ്-ത്രീ ഘടനയില്‍ നിര്‍മിച്ച കുടില്‍ തകര്‍ന്ന് ആറ് പേര്‍ മരിച്ചു. മുംബൈ മന്‍ഖുര്‍ദ് ജനത നഗറിലാണ് സംഭവം. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്.

ശക്തമായ മഴയില്‍ പലയിടങ്ങളില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. മുംബൈ- പൂനെ ടണലില്‍ മണ്ണിടിച്ചിലുണ്ടായി. പുലര്‍ച്ചെ നാല് മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഗതാഗതം തടസപ്പെട്ടതിനാല്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്. മുംബൈയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്. എന്നാല്‍ പൂനെയില്‍ റെഡ് ആലേര്‍ട്ട് തുടരും. അടുത്ത ഏഴ് ദിവസം മഴ ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പൂനെ, മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. അത്യാവശ്യത്തിനല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും, നദികൾ, അരുവികൾ, മറ്റ് അപകടകരമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും, പ്രാദേശിക ഭരണകൂടം പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പൂനെ മുനിസിപ്പൽ കോർപ്പറേഷൻ ഒരു എക്സ് പോസ്റ്റിൽ പൗരന്മാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

മഴ കനക്കുന്ന ഡല്‍ഹിയിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ചത്തീസ്ഗഡ് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *