ദുബൈ: വേനൽക്കാല അവധിക്കാലം ആസ്വദിക്കാൻ വിദേശങ്ങളിലേക്ക് പോകുന്ന യുഎഇയിലെ സ്വദേശി-പ്രവാസി കുടുംബങ്ങൾക്ക് കർശന നിർദേശങ്ങളുമായി ദുബൈ പൊലീസ്. യാത്രകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും കുട്ടികളെ അവഗണിക്കുന്നത് ചില രാജ്യങ്ങളിൽ കടുത്ത നിയമനടപടികൾക്ക് കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കി. ദുബൈ പൊലീസ് ഹ്യൂമൻ റൈറ്റ്‌സ് ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ചൈൽഡ് ആന്റ് വുമൺ പ്രൊട്ടക്ഷൻ വിഭാഗമാണ് ഈ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. നാട്ടിലോ വിദേശത്തോ ആകട്ടെ, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തമാണ്. ചില വിദേശ രാജ്യങ്ങളിൽ ചൈൽഡ് പ്രൊട്ടക്ഷൻ നിയമങ്ങൾ വളരെ കർശനമാണ്. മാതാപിതാക്കൾ സാധാരണയായി നിസാരമെന്ന് കരുതുന്ന പല കാര്യങ്ങളും വിദേശത്ത് വലിയ കുറ്റകൃത്യമായി മാറിയേക്കാം. കുട്ടികളെ ഹോട്ടൽ മുറികളിലോ ഹോളിഡേ അപ്പാർട്ട്‌മെന്റുകളിലോ ഒരു കാരണവശാലും തനിച്ചാക്കി പോകരുത്. പൊതുസ്ഥലങ്ങളിലും വിനോദകേന്ദ്രങ്ങളിലും കുട്ടികളെ നിരന്തരം നിരീക്ഷിക്കണം. തിരക്കേറിയ സ്ഥലങ്ങളിൽ കുട്ടികളുമായി കൃത്യമായ ആശയവിനിമയം നിലനിർത്തണമെന്നും പൊലീസ് നിർദേശിക്കുന്നു.
യാത്രകളിൽ കുട്ടികളെ ഹോട്ടൽ മുറികളിൽ തനിച്ചാക്കരുതെന്ന് ദുബൈ പൊലീസ്
