വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിന് പിന്നിൽ അഴിമതിയുടെ മണമുണ്ടെന്നും ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവെന്ന മുഖ്യമന്ത്രി വി ഡി സതീശന്‍റെ നിർദ്ദേശത്തിന് പിന്നിൽ അഴിമതിയെന്ന് ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉയർത്തിയ ആരോപണം, സഭക്ക് പുറത്തേക്കും വ്യാപിപ്പിച്ച് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. 2023 ൽ മുൻ സർക്കാരിന്‍റെ കാലത്ത് ബക്കാഡി കമ്പനി സംസ്ഥാന നികുതി വകുപ്പിന് അപേക്ഷ നൽകിയിരുന്നെന്നും 3 വർഷം തങ്ങൾ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ സർക്കാർ വന്ന ശേഷം അസാധാരണ നീക്കമാണ് ഇതിലുണ്ടായതെന്നും പിന്നിൽ അഴിമതിയാണെന്നുമാണ് ബാലഗോപാൽ പറഞ്ഞുവച്ചത്. ‘ഡെന്മാർക്കിൽ എന്തോ ചീഞ്ഞു നാറുന്നു’ എന്ന പ്രയോഗം ഉപയോഗിച്ച ബാലഗോപാൽ അഴിമതി മണക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.

സഭയിൽ ചർച്ചചെയ്യാൻ അവസരം ഇല്ലാത്ത അവസ്ഥയാണുള്ളത്. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത് ഒഴിവാക്കാനുള്ള നീക്കമാണ് ഇന്ന് നടന്നത്. ഇരുണ്ട കാലത്തിലേക്കുള്ള തിരിച്ചുപോക്കാണ്. പ്രസംഗം ഒഴിവാക്കിയാൽ അഴിമതി ആരോപണം ഇല്ലാതാകില്ല. ഇത് കൂടുതൽ സംശയങ്ങൾക്ക് ഇട നൽകുന്നുവെന്നും പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ബാലഗോപാൽ വിവരിച്ചു

Leave a Reply

Your email address will not be published. Required fields are marked *