തിരുവനന്തപുരം: സംസ്ഥാനത്തു ബിജെപി നാഥനില്ലാത്ത അവസ്ഥയിലും, കുത്തഴിഞ്ഞ നിലയിലും ആണെന്ന് എംപി എ എ റഹീം. നഗരസഭാ ഭരണം പിടിച്ചെടുത്തതിന്റെ പേരിൽ അക്രമം അഴിച്ചുവിടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആർ ശ്രീലേഖ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്തുവിട്ട സംഭവത്തിലും അദ്ദേഹം രൂക്ഷ വിമർശനം നടത്തി. ആർ ശ്രീലേഖയ്ക്കു ഐപിഎസ് ഹാങ്ങോവർ മാറിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി ശ്രീലേഖയെ നിലയ്ക്ക് നിർത്തണം. നിയമപരമായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കുമേൽ അനാവശ്യമായ സമ്മർദം കൊടുക്കരുത്. വിയോജിപ്പ് മാന്യമായി രേഖപ്പെടുത്തിയാൽ കുഴപ്പമില്ല. എന്നാൽ ഇത് ഭീഷണിയുടെ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ പൊതുവായ സ്വഭാവമാണ് പുറത്തുവന്നതെന്നും ബിജെപി സംസ്ഥാന നേതൃത്വം മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി നാഥനില്ലാത്ത അവസ്ഥയിലെന്നും കുത്തഴിഞ്ഞ നിലയിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ മാധ്യമ പ്രവർത്തകരടക്കം അക്രമിക്കപ്പെട്ടെന്നും നഗരഭരണത്തിന്റെ ബലത്തിൽ ഒരു വിഭാഗം ബിജെപി നടത്തുന്ന അഴിഞ്ഞാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
