തിരുവനന്തപുരം: പാർട്ടിക്കാര്യങ്ങൾ സാമൂഹികമാധ്യമങ്ങൾക്കും ഓൺലൈൻ മാധ്യമങ്ങൾക്കും ചോർത്തിനൽകുന്ന പാർട്ടിക്കാർക്കെതിരേ ബി.ജെ.പി.യിൽ അന്വേഷണം. തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ ക്രമക്കേടുനടന്നു എന്നതടക്കമുള്ള ആരോപണങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം. നേതൃനിരയിലുള്ളവരോ അവരുമായി ബന്ധമുള്ളവരോ ആണ് അടുത്തിടെയുണ്ടായ വിവാദങ്ങൾക്കുപിന്നിലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. വിമതനീക്കവും സംശയിക്കുന്നു. തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ ക്രമക്കേടുണ്ടായെന്ന ആരോപണത്തെപ്പറ്റിയും അന്വേഷണം തുടരുന്നുണ്ട്. വിദേശത്തുള്ള സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തിരിച്ചെത്തുന്നതോടെ കൂടുതൽ അന്വേഷണമുണ്ടാകും. സംസ്ഥാന നേതാക്കൾക്കെതിരേ ആരോപണം ഉന്നയിച്ച് പ്രസിഡന്റിനെത്തന്നെ ലക്ഷ്യമിടുകയാണെന്ന് നേതൃത്വം കരുതുന്നു. സാമ്പത്തിക തിരിമറിയുടെപേരിൽ മൂന്നുനേതാക്കളെ പുറത്താക്കിയെന്ന വ്യാജസർക്കുലർ തയ്യാറാക്കാൻ ഉപയോഗിച്ച ലെറ്റർപാഡ് ആരുടേതാണെന്നും അന്വേഷിക്കും.
വിമതരെ കണ്ടെത്താൻ BJP
