മക്ക: സൗദി അറേബ്യയിൽ ബലിപെരുന്നാൾ, അറഫാ ദിനങ്ങൾ നിർണയിക്കുന്നതിനുള്ള ദുൽഹിജ്ജ മാസപ്പിറവി ഇന്ന് നിരീക്ഷിക്കും. സുപ്രീം കോടതിയുടെ കണക്കനുസരിച്ച് ഇന്ന്ഹിജ്‌റ വർഷത്തിലെ ദുൽഖഅദ് മാസം 29 ആണ്. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തുടനീളമുള്ള ജനങ്ങളോട് നാളെ വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നഗ്‌നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനി വഴിയോ ചന്ദ്രപ്പിറവി കാണുന്നവർ അടുത്തുള്ള കോടതിയെ വിവരമറിയിക്കണമെന്നും ഔദ്യോഗിക നിർദേശത്തിൽ വ്യക്തമാക്കുന്നു.
ആകാശം തെളിഞ്ഞുനിന്നാൽ ചന്ദ്രപ്പിറവി ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ മാസപ്പിറവി കാണാനായാൽ ദുൽഹിജ്ജ ഒന്നിന് (മെയ് 18, തിങ്കൾ) തുടക്കമാകും. ഇതോടെ ഹജ്ജിന്റെ പ്രധാന കർമ്മമായ അറഫാ സംഗമം മെയ് 26 ചൊവ്വാഴ്ചയും, ബലിപെരുന്നാൾ മെയ് 27 ബുധനാഴ്ചയും ആഘോഷിക്കും. എന്നാൽ ഇന്ന് മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ ദുൽഖഅദ് മാസം 30 പൂർത്തിയാക്കി മെയ് 27 ബുധനാഴ്ച അറഫാ ദിനവും മെയ് 28 വ്യാഴാഴ്ച ബലിപെരുന്നാളും ആയിരിക്കും.
