തിരുവനന്തപുരം: രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസും, എ.കെ ശശീന്ദ്രൻ നേതൃത്വം നല്‍കുന്ന എന്‍സിപി സെക്യുലറും ലയിച്ചേക്കും. ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച തുടങ്ങി. ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എ. കെ ശശീന്ദ്രന്‍, പ്രതിപക്ഷനേതാവ് പിണറായി വിജയനെ അറിയിച്ചു. ലയനത്തിന് വേണ്ടിയുള്ള ആദ്യ ചര്‍ച്ച ആരംഭിച്ചുവെന്നാണ് വിവരം.
എന്‍സിപിയില്‍ പി. സി ചാക്കോയുമായി ഇടഞ്ഞുകൊണ്ട് എ. കെ ശശീന്ദ്രന്‍ വിഭാഗം മാറി നില്‍ക്കുകയാണ്. എന്‍സിപി സെക്യുലര്‍ എന്ന നിലയില്‍ അവര്‍ യോഗം വിളിക്കുകയും ചെയ്തു. ലയന സാധ്യത ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് ജനറല്‍ ബോഡി വിളിച്ചിരിക്കുന്നതെന്നാണ് വിവരം. ജൂലൈ 11ന് കൊച്ചിയില്‍ വച്ചാണ് യോഗം.കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വച്ച് കടന്നപ്പള്ളി രാമചന്ദ്രനും എ കെ ശശീന്ദ്രനും തമ്മില്‍ ചര്‍ച്ച നടത്തിയത്.
ഈ ചര്‍ച്ചയുടെ വിശദാംശങ്ങളാണ് എ. കെ ശശീന്ദ്രന്‍ പിണറായി വിജയനെ അറിയിച്ചത്. രണ്ട് പാര്‍ട്ടികളും ഇടതുമുന്നണിക്കൊപ്പമാണ്. അതുകൊണ്ട് തന്നെ ലയനത്തില്‍ സിപിഐഎമ്മിനോ എല്‍ഡിഎഫിനോ എതിര്‍പ്പില്ലെന്നാണ് ലഭിക്കുന്ന വിവരം. അതിന്റെ അടിസ്ഥാനത്തിലാണ് അടുത്തമാസം 11ന് എന്‍സിപി സെക്യുലര്‍ യോഗം വിളിച്ചത്. കോണ്‍ഗ്രസ് എസും ഉടന്‍ തന്നെ വിഷയത്തില്‍ യോഗം വിളിക്കുമെന്നാണ് വിവരം.
