കുവൈത്ത് : ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം രാജ്യം വിട്ട പ്രതിയെ കുവൈത്തും സൗദി അറേബ്യയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ പിടികൂടി. ശിക്ഷാ കാലാവധിയുടെ ബാക്കി കാലയളവ് പൂർത്തിയാക്കുന്നതിനായി പ്രതിയെ കുവൈത്ത് അധികൃതർക്ക് കൈമാറി. ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഏജൻസികൾ തമ്മിലുള്ള നിരന്തരമായ ആശയവിനിമയത്തിലൂടെയും വിവരങ്ങൾ കൈമാറിയതിലൂടെയുമാണ് ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്താൻ സാധിച്ചത്. സൽമി അതിർത്തിയിൽ വെച്ചാണ് പ്രതിയെ സൗദി അധികൃതർ കുവൈത്തിന് കൈമാറിയത്.
പ്രതിയെ പിടികൂടുന്നതിനും കൈമാറുന്നതിനും സൗദി ആഭ്യന്തര മന്ത്രി രാജകുമാരൻ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് അൽ സൗദിന്‍റെ നേതൃത്വത്തിൽ സൗദി ആഭ്യന്തര മന്ത്രാലയം നൽകിയ പിന്തുണയ്ക്കും വേഗത്തിലുള്ള നടപടികൾക്കും കുവൈത്ത് നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാലമായുള്ള സുരക്ഷാ പങ്കാളിത്തത്തിന്‍റെ കരുത്താണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
