ഡെങ്കിയേക്കാൾ വില്ലൻ വ്യാജ കൊതുകുതിരികൾ: മുന്നറിയിപ്പുമായി വിദഗ്ധർ

നമ്മുടെ ഒരു പ്രധാന ശല്യക്കാരാണ് കൊതുകുകൾ. മലേറിയ, ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങൾ പരത്തുന്നതിനാൽ ഇവയെ തുരത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ഇവയെ തുരത്തുന്നതിനായി സാധാരണ ഉപയോഗിക്കുന്നത് കൊതുകുതിരികളാണ്. വിപണിയിൽ പലനിറത്തിലും മണത്തിലുമുള്ള കൊതുകുതിരികൾ ലഭ്യമാണ്. എന്നാൽ ഇത്തരം വ്യാജ കൊതുകുതിരികൾ ഡെങ്കിയേക്കാൾ മാരകമാണെന്ന് മുന്നറിയിപ്പ് നൽകുകയാണ് പ്രമുഖ ഡോക്ടർ‌മാർ.

ഇന്ത്യയിൽ വിൽക്കപ്പെടുന്ന ഭൂരിഭാഗം കൊതുകുതിരികളും യാതൊരുവിധ സർക്കാർ അനുമതിയോ രജിസ്ട്രേഷനോ ഇല്ലാത്തവയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളേക്കാൾ വേഗത്തിൽ ഇവ മനുഷ്യരിൽ ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.ഇതിന്റെ പുക ശ്വസിക്കുന്നത് സിഗരറ്റ് പുക ശ്വസിക്കുന്നതിന് തുല്യമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത്തരം നിയമവിരുദ്ധ ഉൽപ്പന്നങ്ങളിൽ പൈറെത്രോയിഡുകൾ, ഓർഗാനോഫോസ്ഫേറ്റുകൾ, ഹെവി മെറ്റലുകൾ തുടങ്ങി മാരകമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് തുടർച്ചയായി ശ്വസിക്കുന്നത് ചുമ, ശ്വാസംമുട്ടൽ, മറ്റ് അലർജി പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. പ്രായമായവർ, കുട്ടികൾ, ആസ്ത്മ അല്ലെങ്കിൽ സിഒപിഡി രോഗമുള്ളവരെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്.വിപണിയിൽ സുലഭമായി ലഭിക്കുന്ന ഹെർബൽ ഉൾപ്പെടെയുള്ള പല ബ്രാൻഡുകളും സുരക്ഷിതമല്ല. ഇത്തരം വ്യാജ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് ഒഴിവാക്കണമെന്നും പാക്കറ്റിൽ കൃത്യമായി സിഐആർ രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തിയിട്ടുള്ള സുരക്ഷിതമായ കൊതുക് തിരികൾ മാത്രം തെരഞ്ഞെടുക്കണമെന്നുമാണ് വിദഗ്ധ‌രുടെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *