തിരുവനന്തപുരം: പിണറായി വിജയൻ്റെ വീട്ടിലെ ഇ. ഡി റെയ്ഡിനെ രാഷ്ട്രീയ വിഷയമാക്കി ഉയർത്താൻ സിപിഎം. പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന രാഹുൽ ഗാന്ധിയുടെ നേരത്തെയുള്ള ചോദ്യവും, പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ നടന്ന റെയ്ഡും ചേർത്ത് കോൺഗ്രസിനെ ലക്ഷ്യം വെച്ച് പ്രചരണം നടത്താനാണ് സിപിഎം നീക്കം.
പിണറായി വിജയനെ കേസിന്റെ ഭാഗമാക്കിയാൽ പാർട്ടി നിയമപരമായി നേരിടും. അല്ലെങ്കിൽ ടി. വീണ തന്നെ നിയമനടപടികളുമായി മുന്നോട്ടു പോകട്ടെ എന്ന എന്ന നിലപാടിലാണ് സിപിഎം നേതൃത്വം. സിപിഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ ധാരണയുണ്ടെന്നും, പിണറായി വിജയനും ആയിട്ടുള്ള ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് ലാവലിൻ കേസ് അപ്പീൽ സുപ്രീം കോടതി പരിഗണിക്കാതിരിക്കുന്നതെന്നും, മാസപ്പടിക്കസിലെ എസ്എഫ്ഐഒ അന്വേഷണം വഴിയിൽ നിന്നതും എന്നുമെല്ലാമായിരുന്നു പ്രതിപക്ഷത്തിരുന്നപ്പോൾ യുഡിഎഫിന്റെ പ്രചരണം.
അധികാരത്തിൽ നിന്ന് പിണറായി വിജയൻ പുറത്തുപോയതിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിൽ എട്ടര മണിക്കൂറോളം റെയ്ഡ് നടത്തിയത് രാഷ്ട്രീയ വിഷയം ആക്കി തിരിച്ചടിക്കാടിക്കാനാണ് സിപിഎമ്മിന്റെ നീക്കം. സിപിഎം ബിജെപി ഡീൽ എന്നത് തിരിച്ച് യുഡിഎഫിന് നേരെ പ്രയോഗിക്കുകയാണ് സിപിഎം. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി നരേന്ദ്രമോദിയെ വി.ഡി സതീശൻ കണ്ടതിന് പിന്നാലെ നടന്ന റെയ്ഡിനെ രാഷ്ട്രീയ വിഷയമാക്കി മാറ്റാൻ തന്നെയാണ് സിപിഎമ്മിന്റെ നീക്കം.
