ദോഫാറിലെ വന്യമൃഗങ്ങളുടെ ദൃശ്യം പകർത്തേണ്ട; മുന്നറിയിപ്പുമായി പരിസ്ഥിതി അതോറിറ്റി

മസ്കത്ത്: ഒമാനിലെ ദോഫാർ പ്രവിശ്യയിൽ വന്യമൃഗങ്ങളുടെ വാസസ്ഥലങ്ങളിൽ കയറി അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നതിനും പിന്തുടരുന്നതിനുമെതിരെ മുന്നറിയിപ്പുമായി പരിസ്ഥിതി അതോറിറ്റി. ഇത്തരം പ്രവൃത്തികൾ വന്യജീവികൾക്ക് ദോഷം ചെയ്യുമെന്നും പരിസ്ഥിതി വ്യവസ്ഥയെ തകിടം മറിക്കുമെന്നും ഒമാന്റെ പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണെന്നും അതോറിറ്റി വ്യക്തമാക്കി.

അനുമതിപത്രം വാങ്ങാതെ, കണ്ടന്റ് ക്രിയേറ്റേഴ്സ് ദോഫാർ ഗവർണറേറ്റിലെ പ്രകൃതിദത്ത സാഹചര്യങ്ങളിൽ വന്യമൃഗങ്ങളെ പിന്തുടരുകയും അവയുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു. വന്യമൃഗങ്ങളെ പിന്തുടരുന്നതും അവയുടെ അടുത്തേക്ക് പോകുന്നതും മൃഗങ്ങളിൽ കടുത്ത മാനസിക സമ്മർദമുണ്ടാക്കുമെന്നും അവരുടെ സ്വാഭാവിക പെരുമാറ്റ രീതികളെ മാറ്റുമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. ഇത് മൃഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ അപകടങ്ങൾ വരുത്തിവെക്കാൻ കാരണമാകും.വന്യജീവികളുടെ സുരക്ഷക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ തികച്ചും ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണെന്ന് അതോറിറ്റി വിശേഷിപ്പിച്ചു. വന്യജീവികളെ ശല്യം ചെയ്യുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പരിസ്ഥിതി നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഒമാൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *