മട്ടന് പകരം ചിക്കൻ വിളമ്പി, ചോദ്യംചെയ്ത് വരന്റെ വീട്ടുകാർ; വിവാഹവേദിയിൽ കൂട്ടത്തല്ല്

പട്ന: മട്ടന് പകരം ചിക്കൻ വിളമ്പിയതിനെച്ചൊല്ലി വിവാഹവേദിയിൽ കൂട്ടത്തല്ല്. ബിഹാറിലെ സഹർസ ജില്ലയിലെ രജൻപുരിലാണ് സംഭവം.
സംഘർഷത്തിൽ 12-ലധികം പേർക്ക് പരിക്കേറ്റു. രജൻപുർ സ്വദേശിയായ മുഹമ്മദ് ജാവേദിന്റെ മകളുടെയും ബൽവാപർ സ്വദേശിയായ മുഹമ്മദ് അൻവറിന്റെ മകന്റെയും വിവാഹചടങ്ങാണ് സംഘർഷത്തിൽ കലാശിച്ചത്. വിവാഹചടങ്ങിന്റെ ഭാ​ഗമായുള്ള സൽക്കാരത്തിൽ മട്ടൻ വിളമ്പുമെന്ന് വധുവിന്റെ വീട്ടുകാർ ഉറപ്പുനൽകിയിരുന്നതായാണ് വരന്റെ വീട്ടുകാർ പറയുന്നത്. എന്നാൽ, ഭക്ഷണം കഴിക്കാനെത്തിയപ്പോൾ മട്ടന് പകരം ചിക്കൻ വിഭവമാണ് വിളമ്പിയത്. ഇത് വരന്റെ വീട്ടുകാർ ചോദ്യംചെയ്തു. ഇതോടെ വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മിൽ തർക്കമുണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഒടുവിൽ പൊലീസെത്തിയാണ് രം​ഗം ശാന്തമാക്കിയത്.

സംഘർഷത്തിൽ വരന്റെ ഭാ​ഗത്തുനിന്നുള്ള 12-ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. അതേസമയം, സംഭവത്തിൽ ആരും ഇതുവരെ പരാതിയൊന്നും നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ചിക്കൻ വിളമ്പി വധുവിന്റെ വീട്ടുകാർ വഞ്ചിച്ചെന്നും മർദിച്ചെന്നും സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും വരന്റെ ബന്ധുക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *