ദുബായ്: തൊഴിലാളികളുടെ പാസ്‌പോർട്ട് തൊഴിലുടമ പിടിച്ചുവെക്കരുതെന്ന് ദുബായ് താമസ-കുടിയേറ്റകാര്യ വകുപ്പ്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കണമെന്നും ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും ഉന്നത ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നിയമസാധുത ഉറപ്പുവരുത്തുന്നതിനുമുള്ള ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് ദുബായ് താമസ-കുടിയേറ്റകാര്യ വകുപ്പിന്റെ വിശദീകരണം. രാജ്യത്തെ അംഗീകൃത നിയമ-ചട്ടങ്ങൾക്ക് വിധേയമല്ലാതെ തൊഴിലുടമകൾ തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ കൈവശം വെക്കാനോ പിടിച്ചുവെക്കാനോ പാടില്ല. അക്കൗണ്ട്സ്, ഫിനാൻസ് അടക്കമുള്ള ചില മേഖലകളിലെ ജീവനക്കാരുടെ പാസ്പോർട്ട് മാത്രമാണ് തൊഴിലുടമയ്ക്ക് സൂക്ഷിക്കാൻ അവകാശമുള്ളത്. എല്ലാ ജിവനക്കാരുടേയും പാസ്പോർട്ടോ മറ്റ് നിർണായക രേഖകളോ തൊഴിലുടമയ്ക്ക് സൂക്ഷിക്കാൻ കഴിയില്ല. ഇതിന് വിരുദ്ധമായി ആരും പ്രവർത്തിക്കരുതെന്നും ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ടിലെ ‘സ്റ്റേ ലീഗൽ’ ക്യാമ്പയിനിൽ അധികൃതർ വ്യക്തമാക്കി.
