മിയാമി:ലോകകപ്പിലെ മൂന്നാം ക്വാർട്ടർ പോരാട്ടത്തില്‍ കിരീടപ്രതീക്ഷയുമായി എത്തുന്ന ഇംഗ്ലണ്ട് ഇന്ന് ബ്രസീലിനെ അട്ടിമറിച്ചെത്തുന്ന നോർവെയെ നേരിടും. മിയാമിയിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി രണ്ടരക്കാണ് മത്സരത്തിന് കിക്കോഫാകുക. 2018-ന് ശേഷം ആദ്യമായി ലോകകപ്പ് സെമി ഫൈനൽ ടിക്കറ്റ് ഉറപ്പാക്കുകയാണ് ഹാരി കെയ്നും സംഘത്തിന്‍റെയും ലക്ഷ്യം. മത്സരത്തിന് മുന്നോടിയായി നോർവെയുടെ ഗോളടിയന്ത്രം എർലിങ് ഹാലണ്ട് നടത്തിയ പ്രതികരണം ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. ശക്തരായ ഇംഗ്ലണ്ടിനെതിരെ ഞങ്ങൾ ജയിക്കാൻ നേരിയ സാധ്യത മാത്രമേയുള്ളൂ എന്നായിരുന്നു ഹാലണ്ടിന്‍റെ പ്രതികരണം. എന്നാൽ, ടൂർണമെന്‍റിലെ ‘കറുത്ത കുതിരകളായി’ കുതിക്കുന്ന നോർവെയുടെ സമ്മർദ്ദം ഒഴിവാക്കാനുള്ള തന്ത്രപരമായ അതിവിനയമാണിതെന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. ആറ് പതിറ്റാണ്ടായി കൈവിട്ടുനിൽക്കുന്ന തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടത്തിലേക്ക് ഇനി ഇംഗ്ലണ്ടിന് മൂന്ന് വിജയങ്ങളുടെ ദൂരം മാത്രമാണുള്ളത്. നായകൻ ഹാരി കെയ്‌നും സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാമും ചേരുന്ന സഖ്യത്തിലാണ് ഇംഗ്ലണ്ടിന്‍റെ സർവ്വ പ്രതീക്ഷകളും.
ലോകകപ്പ് സെമി ലക്ഷ്യമിട്ട് ഇംഗ്ലണ്ടും നോർവെയും ഇന്ന് നേർക്കുനേർ
