സൂറിച്ച്: ലോകകപ്പ് ഫുട്ബോൾ ഉൾപ്പെടെയുള്ള വലിയ ടൂർണമെന്‍റുകളുടെ വാണിജ്യ അവകാശങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 20 ബില്യൺ ഡോളർ((ഏകദേശം 1.67 ലക്ഷം കോടി രൂപ) മൂല്യമുള്ള പുതിയ കമ്പനി രൂപീകരിക്കാനും, ഇതിന്‍റെ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുമുള്ള അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്‍റെ (ഫിഫ) തീരുമാനത്തിനെതിരെ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ. ഫുട്ബോളിന്‍റെ ആത്മാവിനെ തന്നെ കച്ചവടം ചെയ്യാനാണ് ഫിഫ ശ്രമിക്കുന്നതെന്ന് ആരോപിച്ച യുവേഫ, കളിയുടെ ഭരണസ്ഥാപനങ്ങൾ ഒരിക്കലും കടക്കാൻ പാടില്ലാത്ത അതിർവരമ്പാണ് ഫിഫ ലംഘിച്ചിരിക്കുന്നതെന്നും കുറ്റപ്പെടുത്തി.
ഫിഫ ഫോർവേഡ് എന്‍റർപ്രൈസ് എന്ന പേരിൽ പുതിയ ഉപകമ്പനി രൂപീകരിക്കാനാണ് ഫിഫയുടെ നീക്കം. ലോകകപ്പിന്‍റെ പ്രക്ഷേപണ അവകാശം, സ്‌പോൺസർഷിപ്പ്, ടിക്കറ്റിംഗ്, ലൈസൻസിംഗ് തുടങ്ങിയ എല്ലാ വാണിജ്യ കാര്യങ്ങളും ഈ കമ്പനിയാകും നിയന്ത്രിക്കുക. ഭൂരിപക്ഷം ഓഹരികളും ഫിഫയുടെ കൈവശം തന്നെ നിലനിർത്തുമെങ്കിലും, സ്വകാര്യ നിക്ഷേപകർക്ക് ഓഹരികൾ വിൽക്കുന്നതിലൂടെ 4.2 ബില്യൺ ഡോളർ സമാഹരിക്കുകയാണ് ലക്ഷ്യം. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മരുമകനായ ജാറെദ് കുഷ്നറുടെ സഹോദരൻ ജോഷ്വ കുഷ്നർ നയിക്കുന്ന നിക്ഷേപ ഗ്രൂപ്പാണ് ഇതിലെ പ്രധാന പങ്കാളികളാകാൻ തയ്യാറെടുക്കുന്നത്. ഈ നീക്കത്തിനെതിരെ കടുത്ത ഭാഷയിലാണ് യുവേഫ പ്രതികരിച്ചത്.
