വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്തെന്ന് ആരോപണം; തമിഴ്നാട്ടിൽ വിദേശ പൗരന്മാർ അറസ്റ്റിൽ

ചെന്നൈ: അ‌ടുത്തി‌‌‌ടെ കഴിഞ്ഞ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായി വോട്ട് ചെയ്തെന്ന് ആരോപിച്ച് തമിഴ് വംശജരായ 25 വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്ത് ചെന്നൈ പൊലീസ്. അറസ്റ്റിലായവരിൽ സ്ത്രീകളുമുണ്ട്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്തെന്നാണ് ആരോപണം. തെരഞ്ഞെടുപ്പിന് ശേഷം രാജ്യം വിടാൻ ശ്രമിക്കവേ ചെന്നൈ, മധുര എന്നീ വിമാനത്താവളങ്ങളിൽ വെച്ച് ഇമിഗ്രേഷൻ അധികൃതരും ലോക്കൽ പൊലീസും സംയുക്തമായാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.

ശ്രീലങ്ക, കാനഡ, ഓസ്ട്രേലിയ രാജ്യങ്ങളിലെ പാസ്പോർട്ട് കൈവശം വെച്ചവരാണ് അറസ്റ്റിലായത്. കൂടുതൽ നിയമ നടപടികൾക്കായി പ്രതികളെ കോടതിയിൽ ഹാജരാക്കിയതായി പൊലീസ് വകുപ്പ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. പ്രതികളിൽ പലരും ഇന്ത്യൻ വംശജരാണെന്നും എന്നാൽ വർഷങ്ങളായി വിദേശ പൗരത്വം നേടിയിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. പൗരത്വം മാറിയിട്ടും അനുചിതമായി സൂക്ഷിച്ച രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്തെന്നാണ് ആരോപണം.

ചെന്നൈയിലെ പട്ടുകോട്ടൈ, പെരമ്പൂർ, കെ കെ നഗർ എന്നിവയുൾപ്പെടെ ഒന്നിലധികം മണ്ഡലങ്ങളിൽ ഇവർ വോട്ട് ചെയ്തിട്ടുണ്ടാകാമെന്നാണ് അധികൃതർ പറയുന്നത്. കൂടാതെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് പാസ്പോർട്ട് കൈവശമുള്ള ഇന്ത്യൻ വംശജനായ ഒരാൾ പട്ടുകോട്ടൈ മണ്ഡലത്തിൽ വോട്ട് ചെയ്‌തതായി ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *