കൊച്ചി : ഓപ്പറേഷൻ നംഖോറിൽ നടൻ ദുൽഖർ സൽമാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. നടൻ ലക്കി ഭാസ്കർ സിനിമയിൽ ഉപയോഗിച്ച നിസ്സാൻ പട്രോൾ കാറാണ് പിടിച്ചെടുത്തത്. കളമശ്ശേരിയിലെ ഷോറൂമിൽ നിന്നാണ് വാഹനം പിടിച്ചെടുത്തത്. ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി ദുൽഖറിന്റെ മൂന്ന് വാഹനങ്ങൾ നേരത്തെ പിടിച്ചെടുത്തിരുന്നു. ദുൽഖറിന്റെ ഒരു വാഹനം കൂടി കണ്ടെത്താൻ ഉണ്ടെന്ന് കസ്റ്റംസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ആ വാഹനമാണ് ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഈ വാഹനം എവിടെയാണെന്ന് കണ്ടെത്താൻ ഉള്ള അന്വേഷണത്തിലായിരുന്നു കസ്റ്റംസ്. അതിന് പിന്നാലെയാണ് ഇപ്പോൾ വാഹനം പിടിച്ചെടുത്തത്.
ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിനിടെ ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍ വാഹനങ്ങള്‍ നേരത്തെ പിടിച്ചെടുത്തിരുന്നു. ഇതില്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ കോടതിയെ സമീപിച്ചിരുന്നു. അന്താരാഷ്ട്ര റെഡ് ക്രോസ് സംഘടന ഡൽഹിയിലേക്ക് കൊണ്ടുവന്ന വാഹനമാണ് താൻ വാങ്ങിയ ഡിഫെൻഡർ എന്ന് അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചിരുന്നു.
പിന്നാലെ ദുല്‍ഖറിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. കസ്റ്റംസ് നിയമത്തിലെ സെക്ഷന്‍ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടുനല്‍കാന്‍ കഴിയുമെന്നും വാഹനം വിട്ടുനല്‍കുന്നില്ലെങ്കില്‍ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
