പാകിസ്താനിൽ ഇന്ധനവില കുതിച്ചുയരുന്നു

ഇസ്ലാമാബാദ്: ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ അസംസ്കൃത എണ്ണയുടെ വിലവർധനവിനെത്തുടർന്ന് പാകിസ്താനിൽ പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ചു. പെട്രോളിനും ഹൈസ്പീഡ് ഡീസലിനും ലിറ്ററിന് 26.77 രൂപയാണ് വർധിപ്പിച്ചത്.

ഇതോടെ ഒരു ലിറ്റർ പെട്രോളിന്റെ വില 366.58 രൂപയിൽനിന്ന് 393.35 രൂപയായും ഹൈസ്പീഡ് ഡീസലിന്റെ വില 353.42 രൂപയിൽനിന്ന് 380.19 രൂപയായും ഉയർന്നു. ഏപ്രിൽ 25 ശനിയാഴ്ച മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്.

ഇറാൻ-യുഎസ് രണ്ടാംഘട്ട സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കാനൊരുങ്ങവെയാണ് പാകിസ്താനിൽ ഇന്ധനവില കുതിച്ചുയരുന്നത്. ആഗോള വിപണിയിൽ എണ്ണവില വർധിച്ചതോടെ വേറെ വഴിയില്ലാത്തതിനാലാണ് വിലവർധിപ്പിക്കാൻ സർക്കാർ നിർബന്ധിതരായെന്ന് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് വ്യക്തമാക്കി. മുൻപ് തുർക്കി സന്ദർശന വേളയിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്ന ഇന്ധന വിലയിലെ ആശ്വാസ നടപടികൾക്ക് തിരിച്ചടിയാണ് ഈ നീക്കം. ഇന്ധനവില ഉയരുന്നത് ഗതാഗത ചെലവുകളെയും ഭക്ഷണസാധനങ്ങളുടെ വിലയെയും നേരിട്ട് ബാധിക്കുമെന്നതിനാൽ വരും ദിവസങ്ങളിൽ പാകിസ്താനിൽ പണപ്പെരുപ്പം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *