തിരുവനന്തപുരം: മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ. കാലാവധി കഴിയുന്നതിന് മുന്നേ മാതൃ യൂണിറ്റുകളിലേക്ക് മടക്കി. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ അടക്കമുള്ള ആ മുൻ സർക്കാർ പ്രതിനിധികളുടെ ഗൺമാൻമാരെയാണ് മടക്കിയത്. രണ്ടുദിവസം മുമ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. ഗൺമാൻമാർക്ക് ഈ മാസം 31 വരെ കാലാവധി ഉണ്ടായിരുന്നു. അതുകൊണ്ട്, കാലാവധി കഴിയും മുന്നേയുള്ള നടപടിയിൽ സേനയ്ക്കുള്ളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ആരോപണവിധേയനായ സന്ദീപിനെ ഉൾപ്പെടെ മടക്കിയയച്ചു. എന്നാൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ആയിട്ടുള്ള അനിൽകുമാർ തുടരും. അതേസമയം നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മൊഴി രേഖപ്പെടുത്തലിലേക്ക് എസ്ഐടി കടന്നു. ഇന്ന് സാക്ഷികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പരാതിക്കാരായ ആലപ്പുഴ എംഎൽഎ എ ഡി തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവരുടെ മൊഴി നാളെ രേഖപ്പെടുത്തും.
