തിരുവനന്തപുരം: കിളിമാനൂരിൽ ഹരിത കര്‍മ്മ സേനാംഗത്തിന് സൂര്യാഘാതമേറ്റു. പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മസേനാഗം ലതിക (56) യ്ക്കാണ് പൊളളലേറ്റത്. കടകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെയാണ് സൂര്യാഘാതം ഏറ്റത്. കൈയ്യിലും കാലിലും കഴുത്തിലും ശരീരത്തിലും പൊള്ളലേറ്റു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. അതേസമയം ഇടുക്കിയിലും രണ്ട് പേര്‍ക്ക് സൂര്യതാപമേറ്റിട്ടുണ്ട്. മുട്ടം കളപ്പുരക്കല്‍ നാരായണന്, പെരുമറ്റം സ്വദേശിനി ആശ എന്നിവര്‍ക്കാണ് സൂര്യതാപമേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.
ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട കോന്നിയിലും ആലപ്പുഴ ചെങ്ങന്നൂരും കോട്ടയം ചങ്ങനാശ്ശേരിയിലേക്കും ഇടുക്കിയിലെ മൂന്നാറിലും യുവി ഇന്‍ഡക്സ് എട്ട് രേഖപ്പെടുത്തി. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കൊല്ലം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നിലവിലുള്ളത്. കൊല്ലം കൊട്ടരക്കരയിലും എറണാകുളം കളമശ്ശേരിയിലും തൃശ്ശൂര്‍ ഒല്ലൂരിലും പാലക്കാട് തൃത്താലയിലും മലപ്പുറം പൊന്നാനിയിലും വയനാട് മാനന്തവാടിയിലും യുവി ഇന്‍ഡെക്സ് ഏഴ് രേഖപ്പെടുത്തി. കോഴിക്കോട് ബേപ്പൂരില്‍ യുവി ഇന്‍ഡെക്സ് ആറാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
