കെയ്‌റോ: ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയെ അക്ഷരാർത്ഥത്തിൽ നെഞ്ചിടിപ്പിച്ച മിന്നും പ്രകടനത്തിന് പിന്നാലെ ഈജിപ്ത് ദേശീയ ഫുട്ബോൾ ടീം ഹെഡ് കോച്ച് ഹൊസാം ഹസ്സന്‍റെയും(59) ടീം ഡയറക്ടർ ഇബ്രാഹിം ഹസ്സന്‍റെയും കരാറുകൾ പുതുക്കി ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം 2030 വരെയുള്ള ദീർഘകാല കരാറാണ് ഹൊസാം ഹസ്സന് നൽകിയിരിക്കുന്നത്.
ലോകകപ്പിൽ മുഹമ്മദ് സലാ നയിച്ച ഈജിപ്ത് ടീം പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 16) വരെ എത്തിയാണ് ചരിത്ര മുന്നേറ്റം നടത്തിയത്. പ്രീ-ക്വാർട്ടറിൽ കരുത്തരായ അർജന്‍റീനയ്ക്കെതിരെ ഒരു ഘട്ടത്തിൽ ഈജിപ്ത് 2-0 ന് മുന്നിലായിരുന്നു. ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ അട്ടിമറിക്ക് തൊട്ടരികിൽ എത്തിയെങ്കിലും, അവസാന നിമിഷങ്ങളിൽ വലിയ മത്സരങ്ങളുടെ പരിചയസമ്പത്ത് പുറത്തെടുത്ത മെസിയും സംഘവും 13 മിനിറ്റിനുള്ളിൽ 3 ഗോളുകൾ തിരിച്ചടിച്ച് ജയം പിടിച്ചെടുക്കുകയായിരുന്നു. തോറ്റെങ്കിലും ലോക ചാമ്പ്യന്മാരെ വെള്ളം കുടിപ്പിച്ച ഈജിപ്ത് ഫുട്ബോൾ ലോകത്തിന്‍റെ കൈയടി വാങ്ങിയാണ് മടങ്ങിയത്.
