നൈറ്റ് ക്ലബിൽ വെച്ച് സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ച സംഭവത്തിൽ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനും ഫാസ്റ്റ് ബൗളർ ഗസ് അറ്റ്കിൻസണിനുമെതിരെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് അന്വേഷണം പ്രഖ്യാപിച്ചു. ന്യൂസിലൻഡിനെതിരായ ലോർഡ്സ് ടെസ്റ്റിലെ തകർപ്പൻ വിജയത്തിന് പിന്നാലെയായിരുന്നു സംഭവം.
ഇതേ തുടർന്ന് ബെൻ സ്റ്റോക്സിന്റെ ക്യാപ്റ്റൻസി തെറിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ലോർഡ്സ് ടെസ്റ്റ് ജയത്തിന് ശേഷം പുലർച്ചെ ചെൽസിയിലെ ഒരു നൈറ്റ് ക്ലബിൽ വെച്ച് താരങ്ങൾ സാരാസെൻസ് റഗ്ബി ക്ലബ് അക്കാദമി കളിക്കാരനുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.
വരാനിരിക്കുന്ന ഓവൽ ടെസ്റ്റിൽ നിന്ന് ഇരുവരെയും മാറ്റിയേക്കുമെന്നും ഹാരി ബ്രൂക്കിനെ പുതിയ ക്യാപ്റ്റനായി പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ആഷസ് ടെസ്റ്റിലെ 4 -1 ന്റെ തോൽവി മുതൽ കളിക്കാർക്ക് മേലുള്ള നിയന്ത്രങ്ങൾ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വർധിപ്പിച്ചിരുന്നു.
