വിയ്യൂര്‍ ജയിലില്‍ ; റിമാന്‍ഡ് പ്രതി മരിച്ചതില്‍ അന്വേഷണം

തൃശൂര്‍: തൃശൂരില്‍ റിമാന്‍ഡ് പ്രതി മരിച്ചത് ജയിലിലെ മര്‍ദനത്തെ തുടര്‍ന്നെന്ന് പരാതി. പുലക്കോട്ടുകര സ്വദേശി രേഷ് ബാബുവാണ് മരിച്ചത്. 33 വയസ്സായിരുന്നു. മരിച്ച യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്.

വഴിയാത്രക്കാരന്റെ വാച്ചും ഫോണും പണവും കവര്‍ന്ന കേസില്‍ കഴിഞ്ഞ പതിനേഴാം തീയതിയാണ് നാലുയുവാക്കളെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിലൊരാള്‍ ആയിരുന്നു പുലക്കാട്ടുകര സ്വദേശിയായ രേഷ് ബാബു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് വിയ്യൂര്‍ ജില്ല ജയിലിലേക്ക് മാറ്റിയിരുന്നു.

26ാം തീയതിയാണ് ചോര ഛര്‍ദിച്ചതിനെ തുടര്‍ന്നാണ് ജില്ലാ ജയിലധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്ത സമ്മര്‍ദ്ദം കൂടി തലച്ചോറിലെ ഞരമ്പ് പൊട്ടിയാണ് യുവാവ് അത്യാസന്ന നിലയില്‍ ആയതെന്നാണ് ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചത്. രേഷ് ബാബു നാലുമാസം മുന്‍പ് വീട് വിട്ട് ഇറങ്ങിയതാണെന്ന് പിതാവ് പറയുന്നു. സാമൂഹ്യവിരുദ്ധരുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ച് തിരികെ വീട്ടിലേക്ക് വരാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചെങ്കിലും മകന്‍ തയ്യാറായില്ലെന്ന് പിതാവ് പറഞ്ഞു.

യുവാവിന്റെ ശരീരത്തിലാകെ പരിക്കേറ്റ പാടുകളുണ്ടെന്ന് പിതാവ് ബാബു പറഞ്ഞു. ഇന്നലെ വൈകീട്ടാണ് രേഷ് ബാബു മരിച്ചത്. മകന്‍ മരിച്ചത് ജയിലധികൃതരുടെ മര്‍ദനത്തെ തുടര്‍ന്നാണെന്ന് കാട്ടി ജില്ലാ പൊലീസ് മേധാവിക്ക് പിതാവ് പരാതി നല്‍കി. സംഭവത്തില്‍ വിയ്യൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *