തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സമസ്താപരാധം ഏറ്റു പറഞ്ഞ് സിപിഎം. സംഘടനാപരമായ പിഴവും നിലപാടുകളിലെ പിഴവും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഏറ്റു പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് തള്ളിപ്പറയാതിരുന്ന വെള്ളാപ്പള്ളിയെ പൂർണമായും കൈവിട്ട നിലപാടാണ് സംസ്ഥാന സെക്രട്ടറി വാർത്തസമ്മേളനത്തിൽ സ്വീകരിച്ചത്. വെള്ളാപ്പള്ളിയുടെ മുസ് ലിം വിരുദ്ധ പ്രസ്താവന ശക്തമായി പ്രതിരോധിച്ചില്ലെന്ന പൊതുബോധം ഉണ്ടായി. അത് ദൂരീകരിക്കുന്നതിൽ പാർട്ടിക്ക് പിഴവ് സംഭവിച്ചു എന്നും സംസ്ഥാന സെക്രട്ടറി ഏറ്റു പറഞ്ഞു.
തെരഞ്ഞെടുപ്പ് തോൽവിക്ക് ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാരണമായി എന്നും സിപിഎം സംസ്ഥാന സെക്രട്ടറി ഏറ്റു പറഞ്ഞു. ‘സ്വർണക്കൊള്ളയും അയ്യപ്പസംഗമവും തെരഞ്ഞെടുപ്പിൽ ബാധിച്ചു. അയ്യപ്പ സംഗമം നടത്തിയത് ദേവസ്വം ബോർഡായിരുന്നു. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ശരിയായില്ല’- എന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി
