ജപ്പാൻ: ഇന്ത്യയുമായി ചേർന്ന് സംയുക്തമായി അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ താത്പര്യപ്പെട്ട് ജപ്പാൻ. അത്യാധുനികമായ മൊഗാമി ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റുകളാണ് ഇന്ത്യൻ കപ്പൽ നിർമ്മാണശാലകളിൽ സംയുക്തമായി നിർമ്മിക്കാനുള്ള താൽപ്പര്യം ഇന്ത്യയെ ജപ്പാൻ അറിയിച്ചത്. യുദ്ധക്കപ്പൽ ഇടപാടെന്നതിലുപരി, രൂപകൽപ്പനയും സാങ്കേതികവിദ്യയും പൂർണ്ണമായി ഇന്ത്യയ്ക്ക് കൈമാറാൻ ജപ്പാൻ തയ്യാറാണെന്നാണ് വിവരം. ജപ്പാന്റെ പ്രതിരോധ ഉപകരണ കയറ്റുമതി നയത്തിലെ സുപ്രധാനമായ മാറ്റമാണ് ഈ നീക്കം. ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷാ സാഹചര്യം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുമായി പ്രതിരോധ രംഗത്ത് കൂടുതൽ അടുക്കാൻ ജപ്പാൻ താത്പര്യപ്പെടുന്നത്.
30 എഫ്എഫ്എം അല്ലെങ്കിൽ 30ഡിഎക്‌സ് എന്നറിയപ്പെടുന്ന ഈ കപ്പലുകൾ ജപ്പാൻ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സിന്റെ ഏറ്റവും പുതിയ യുദ്ധക്കപ്പലുകളാണ്. ശത്രുക്കളുടെ റഡാർ കണ്ണുകളിൽ പെടാത്ത അത്യാധുനിക ഡിസൈനാണ് ഇതിനുള്ളത്. മൊഗാമി ക്ലാസ് ഫ്രിഗേറ്റുകൾ അവയുടെ നൂതനമായ റഡാർ സാങ്കേതികവിദ്യയ്ക്ക് പേരുകേട്ടവയാണ്. പ്രധാനമായും ഇതിലെ ഒപിവൈ2 (OPY2) റഡാർ സിസ്റ്റമാണ് കപ്പലിന്റെ കരുത്ത്. മിത്സുബിഷി ഇലക്ട്രിക് വികസിപ്പിച്ച ഒപിവൈ-2 ഒരു ‘മൾട്ടി-ഫങ്ഷൻ ആക്റ്റീവ് ഇലക്ട്രോണിക്കലി സ്‌കാൻഡ് അറേ’ (AESA) റഡാർ ആണ്. ആകാശത്തെ ലക്ഷ്യങ്ങളെ കണ്ടെത്താനും സമുദ്രോപരിതലത്തിലെ ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും മിസൈലുകളെ ലക്ഷ്യസ്ഥാനത്തേക്ക് നയിക്കാനും ഈ ഒരൊറ്റ റഡാർ മതിയാകും. ഉയർന്ന കൃത്യതയോടെ ലക്ഷ്യങ്ങളെ തിരിച്ചറിയാൻ X-ബാൻഡ് ഫ്രീക്വൻസിയാണ് ഇതിലുപയോഗിക്കുന്നത്.
