തിരുവനന്തപുരം : മഴക്കാലമായതോടെ കൊതുകുകൾ പെരുകുകയും ജലജന്യ രോഗങ്ങൾ വ്യാപിക്കുകയും ചെയ്തതോടെ കേരളം പനിച്ചുവിറയ്ക്കുകയാണ്. ശുചീകരണപ്രവർത്തനങ്ങളിലുണ്ടായ പാളിച്ചകളും രോഗവ്യാപനത്തിന്റെ തോത് വർധിപ്പിക്കുന്നു. ഡെങ്കിപ്പനിയും ഷിഗല്ലയും സംസ്ഥാനത്ത് വ്യാപകമാവുകയാണ്. ഇതിനൊപ്പം നിപ, ചിക്കുൻഗുനിയ, ഇൻഫ്‌ളുവൻസ, മലേറിയ തുടങ്ങിയ രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ചികിത്സാകേന്ദ്രങ്ങളിലുമായി ദിനംപ്രതി ആയിരക്കണക്കിന് പേരാണ് പനി ബാധിച്ച് ചികിത്സ തേടുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ രോഗബാധിതരാകുന്നത് ആരോഗ്യവകുപ്പിന് കടുത്ത തലവേദന സൃഷ്ടിക്കുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെല്ലാം ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. പനിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ചികിത്സ ലഭ്യമാക്കുകയാണ് പ്രധാനം. ഛർദ്ദി, കണ്ണിന് ചുവപ്പ് നിറം, തുടർച്ചയായ വയറിളക്കം മുതലായ ലക്ഷണങ്ങൾ അവഗണിക്കരുത്. ചികിത്സ വൈകിയാൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്കും മരണത്തിലേക്കും നയിക്കാം.
പനിച്ചുവിറച്ച് കേരളം, ആശങ്കയായി ഷിഗെല്ലയും ഡെങ്കിയും
