വയനാട്ടില്‍ വന്‍ മണ്ണിടിച്ചില്‍; അപകടം തുരങ്കപാത നിര്‍മാണ സ്ഥലത്ത്

കല്‍പ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിര്‍മാണ സ്ഥലത്ത് വന്‍ മണ്ണിടിച്ചില്‍. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം. മീനാക്ഷിപാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. മണ്ണിനടിയില്‍ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി. പാലത്തിനടുത്തുള്ള കുന്ന് വന്‍തോതില്‍ ഇടിഞ്ഞ് റോഡിലേക്കും അടുത്തുള്ള പുഴയിലേക്കും ഇറങ്ങിയിരിക്കുന്ന അവസ്ഥയാണ്. മുഖ്യമന്ത്രി വിഡി സതീശന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. രണ്ട് മന്ത്രിമാര്‍ വയനാട്ടിലേക്ക് തിരിക്കും. മീനങ്ങാടിയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് യൂണിറ്റ് ഉടന്‍ സംഭവ സ്ഥലത്തെത്തും. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.


മന്ത്രിമാരായ ടി സിദ്ദിഖും എപി അനില്‍ കുമാറും സംഭവസ്ഥലത്തെത്തും. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി വാഹനങ്ങളും കുടങ്ങിയിട്ടുണ്ട്. ഇതിനടുത്ത് നിര്‍മാണം നടന്നിരുന്ന സ്ഥലത്ത് പണിയെടുത്തിരുന്ന ഒരു തൊഴിലാളിയെ മണ്ണിനടിയില്‍നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. വയനാട്ടില്‍ ഇന്നലെ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയിരുന്നത്. പാലത്തിലൂടെ കടന്നുപോയിരുന്ന വാഹനങ്ങളോ ആളുകളോ മണ്ണിടിച്ചിലില്‍ പെട്ടുപോയിട്ടുണ്ടോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ആര്‍ആര്‍ടി സംഘത്തോട് പ്രദേശത്തേക്ക് നീങ്ങാന്‍ മന്ത്രി ടി. സിദ്ദിഖ് നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *