കോഴിക്കോട്: കോഴിക്കോട് ആറുവരി ദേശീയപാതയില്‍ തെറ്റായ ദിശയില്‍ ഓടി കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്. ഇക്കഴിഞ്ഞ നാലാം തീയതി കോഴിക്കോട് ബൈപ്പാസിലായിരുന്നു സംഭവം. മൂന്ന് കിലോമീറ്ററോളമാണ് ബസ് തെറ്റായ ദിശയില്‍ ഓടിയത്. ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയായിരുന്നു ബസിന്റെ നിയമം ലംഘിച്ചുള്ള യാത്ര. ഫാസ്റ്റ്ടാഗില്‍ പണം ഇല്ലാതിരുന്നതെന്നാണ് നിയമലംഘനം നടത്താന്‍ കാരണമെന്നാണ് വിശദീകരണം. ടോള്‍ പ്ലാസയില്‍ നിന്നാണ് ബസ് തിരിച്ചുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ദേശീയപാത അതോറിറ്റി പൊലീസിനും മോട്ടോര്‍ വാഹന വകുപ്പിനും കൈമാറി.
രാമനാട്ടുകര ഭാഗത്തേക്കാണ് ബസ് നിയമം തെറ്റിച്ച് ഓടിച്ചത്. തൊണ്ടയാട് നിന്നും ദേശീയപാത ബൈപ്പാസിലേക്ക് കയറിയ ബസ് ടോള്‍പ്ലാസയില്‍ എത്തിയപ്പോള്‍ ഫാസ്ടാഗില്‍ ആവശ്യത്തിന് ബാലന്‍സ് ഇല്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് തിരിക്കുകയാണ് ഉണ്ടായത്. റോഡിന് മധ്യത്തിലായുള്ള സ്പീഡ് ട്രാക്കിലൂടെയാണ് ബസ് തിരികെ യാത്ര നടത്തിയത്. മറ്റ് വാഹനയാത്രികര്‍ പ്രതികരിച്ചതോടെ സ്‌ളോ ട്രാക്കിലേക്ക് പിന്നീട് മാറ്റുകയും ചെയ്തു. തുടര്‍ന്ന് കോഴിക്കോടന്‍ കിച്ചണ്‍സിന് സമീപമുള്ള എക്‌സിറ്റില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ ഗതാഗത കുരുക്കുണ്ടായി. ഇതിന് ശേഷം യാത്ര തുടര്‍ന്നു. ഈ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യുപിഎ വഴി ഫാസ്ടാഗിള്‍ 556.25രൂപ കെഎസ്ആര്‍ടിസിക്ക് അടക്കേണ്ടിവരും. അല്ലാതെയാണെങ്കില്‍ 445രൂപയാണ് ഈടാക്കുക.
ഡ്രൈവര്‍ യുപിഎ പേയ്‌മെന്റ് നടത്തിയാല്‍ തുക റീ ഇംബേഴ്‌സ് ചെയ്യാന്‍ വകുപ്പില്ലാത്തതാണ് ബസ് തെറ്റായ ദിശയിലൂടെ തിരികെ ഓടിക്കാന്‍ ഡ്രൈവറെ പ്രേരിപ്പിച്ചത്. ഇതിനിടയില്‍ ആറുവരി ദേശീയപാതയിലെ നിയമ ലംഘനങ്ങള്‍ പിടികൂടാന്‍ കോഴിക്കോട് സിറ്റി പൊലീസ് നടപടികള്‍ ആരംഭിച്ചു. ക്യാമറ ദൃശ്യങ്ങള്‍ കൈമാറാന്‍ ദേശീയപാത അതോറിറ്റിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അമിതവേഗതയില്‍ പോകുന്ന വാഹനങ്ങളുടെ വിവരങ്ങളും കൈമാറണമെന്ന് അറിയിച്ചിട്ടുണ്ട്. ആറുവരിയിലൂടെ പോകുന്ന ഇരുചക്ര വാഹനങ്ങളുടെയും ഓട്ടോറിക്ഷകളുടെയും വിവരങ്ങള്‍ ഉള്‍പ്പെടെ കൈമാറണം. ആറുവരിയില്‍ നിർത്തിയിടുന്ന വാഹനങ്ങളുടെ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറകളി നിന്ന് കൈമാറാനും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
