ചെന്നൈ: ശബരിമല യുവതിപ്രവേശന വിധിയെ പുകഴ്ത്തി മദ്രാസ് ഹൈക്കോടതി ജഡ്ജി. ചെന്നൈയിൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പുസ്തകപ്രകാശന ചടങ്ങിലായിരുന്നു പരാമർശം. വർഷങ്ങൾ പഴക്കമുള്ള ആചാരങ്ങളേക്കാൾ പ്രധാനം ലിംഗസമത്വമെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു. ഭരണഘടന ഉറപ്പ് നൽകിയത് തുല്യതയും ലിംഗസമത്വവും ആചാരങ്ങളുടെ പേരിൽ നിഷേധിക്കപ്പെടുന്നത് നീതീകരിക്കാനാകില്ല. ശബരിമല വിധിയിലൂടെ ഇക്കാര്യം കോടതി ഉറപ്പിച്ചു. ഇഷ്ടദൈവത്തെ ആരാധിക്കാനുള്ള അവസരം ഭരണഘടന നൽകുന്ന അവകാശമാണ്. മനുഷ്യന്റെ അന്തസിനും ഇത് പ്രധാനം. ഒരാളുടെ ജന്മവും സ്വത്വവും ആയിരുന്നു മുൻപ് ആരാധനാ സ്വാതന്ത്ര്യം നിർണയിച്ചത്. ആ കാലത്തിൽ നിന്ന് രാജ്യം ഏറെ മുന്നോട്ടുപോയെന്നും ജഡ്ജി വ്യക്തമാക്കി.
എന്താണ് യഥാർത്ഥ മതനിരപേക്ഷത, ആചാരങ്ങൾക്ക് മുകളിൽ വ്യക്തിയുടെ അന്തസും അവകാശവും ഉറപ്പിക്കുന്നതാണോ അതോ മതങ്ങളുടെ ആചാരങ്ങളിൽ ഇടപെടാതിരിക്കുന്നതോയെന്നും കോടതി വ്യക്തമാക്കി. ചരിത്രം പലപ്പോഴായി ഉത്തരം നൽകിയിട്ടുണ്ട്. നമ്മൾ ആലോചിച്ച് കാര്യങ്ങൾ ചെയ്യേണ്ട സമയം ആയെന്നും ജസ്റ്റിസ് ആനന്ദ് പറഞ്ഞു.
