എറണാകുളം: കാനഡയിൽ ശസ്ത്രക്രിയ പൂർത്തിയാക്കി മണിക്കൂറുകൾക്ക് ശേഷം മലയാളി യുവതി മരിച്ച സംഭവം ചികിത്സാ പിഴവാണെന്ന ആരോപണവുമായി കുടുംബം. കൊച്ചി തേവര സ്വദേശിനി നമിത സെബാസ്റ്റ്യൻ (35) ആണ് മരിച്ചത്. തോൾ എല്ലിന്റെ ശസ്ത്രക്രിയ പൂർത്തിയാക്കി മണിക്കൂറുകൾക്കുള്ളിൽ ആശുപത്രി വിട്ട യുവതി ഉറക്കത്തിനിടെയാണ് മരിച്ചത്. ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണകാരണമെന്നാണ് ഭർത്താവ് ജിതിൻ ജേക്കബ് തോമസ് ആരോപിക്കുന്നത്.
ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ യുവതിയെ ഡിസ്ചാർജ് ചെയ്തിരുന്നു. വേണ്ടത്ര പരിചരണം കിട്ടാത്തതാണ് മരണത്തിനിടയാക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. പേസ്മേക്കർ ഉപയോഗിച്ചിരുന്ന നമിതയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അറിയിച്ചിട്ടും ശസ്ത്രക്രിയ കഴിഞ്ഞ് വെറും ആറ് മണിക്കൂറിനുള്ളിൽ തന്നെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. മെയ് ആറിന് കാനഡ പ്രിൻസ് ജോർജിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. നേരത്തെ അപസ്മാരത്തിന് ശസ്ത്രക്രിയയ്ക്കും നമിത വിധേയ ആയിട്ടുണ്ട്. ബുധനാഴ്ച പോസ്റ്റ്മോർട്ടം നടത്തും. സംസ്കാരം കാനഡയിൽ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
