‘സ്വാർത്ഥമായ താത്പര്യങ്ങൾ പലർക്കും ഉണ്ടാകും, ഏത് സാഹചര്യത്തിലും ജയിക്കുന്ന എലത്തൂർ തോറ്റു’; എ കെ ശശീന്ദ്രനെതിരെ പി സി ചാക്കോ

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ എ കെ ശശീന്ദ്രനെതിരെ രൂക്ഷവിമർശനവുമായി പി സി ചാക്കോ. ഏത് പ്രതികൂല സാഹചര്യത്തിലും എൻസിപിക്ക് ജയിക്കാവുന്ന സീറ്റ് ആയിരുന്നു എലത്തൂർ. സ്വാർത്ഥമായ താത്പര്യങ്ങൾ പലർക്കും ഉണ്ടാകും. ഇന്ന് എംഎൽഎ ഇല്ലാത്ത പാർട്ടി ആയി മാറി. പാർട്ടി വേണ്ട, ഒറ്റയ്ക്ക് എല്ലാം നേടാം എന്ന് കരുതിയവർ പാർട്ടിയെ ഈ ഗതിയിൽ എത്തിച്ചുവെന്നും പി സി ചാക്കോ ആരോപിച്ചു.

തോമസ് കെ തോമസ് പ്രസിഡന്‍റ് ആയതിൽ പിന്നെ ഒരു ജില്ലാ യോഗം പോലും വിളിച്ചില്ല. പാർട്ടി മാസങ്ങളായി ദയനീയ അവസ്ഥയിലായിരുന്നു. ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടത് പ്രകാരമാണ് പ്രസിഡന്‍റിനെ മാറ്റിയത്. സുരേഷ് ബബു പ്രസിഡന്‍റ് ആയത് ഏറ്റവും മികച്ച തീരുമാനമാണ്. എൻസിപി തിരിച്ചുവരും. ഈ പാർട്ടിയെ ഏഴുതി തള്ളാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, കേരളത്തിലെ എൻസിപിയിലെ പിളർപ്പിനും പുതിയ പാർട്ടി പ്രഖ്യാപനത്തിലും പിന്നാലെ എ കെ ശശീന്ദ്രന്‍ വഞ്ചിച്ചുവെന്നാരോപിച്ച് എൻസിപി സംസ്ഥാന പ്രസിഡന്‍റ് പി എം സുരേഷ് ബാബുവും രംഗത്ത് വന്നിരുന്നു. പാര്‍ട്ടി പിളര്‍ത്താൻ വേണ്ടിയാണ് എന്‍ഡിഎ ബന്ധം ആരോപിക്കുന്നതെന്ന് സുരേഷ് ബാബു മറുപടി നൽകി. ശരത് പവാറിന്‍റെ ആദര്‍ശത്തെക്കുറിച്ച് സിപിഎമ്മിന് നല്ല ബോധ്യമുണ്ട്. എലത്തൂരില്‍ മത്സരിക്കുമ്പോള്‍ ശശീന്ദ്രന് ഈ ആരോപണം ഉണ്ടായിരുന്നില്ല. ശശീന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വം കോഴിക്കോട്ടെ സിപിഎം നേതൃത്വം എതിര്‍ത്തിരുന്നു. കുട്ടനാട്ടിലെ തോമസ് കെ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ആലപ്പുഴ സിപിഎം ജില്ലാ നേതൃത്വവും എതിര്‍ത്തിരുന്നു. മുന്നണി മര്യാദ പാലിക്കേണ്ടതുണ്ടെന്ന കാരണത്താലാണ് സിപിഎം സംസ്ഥാന നേതൃത്വം ഇരുവര്‍ക്കും സീറ്റ് നല്‍കിയതെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *