സംസ്ഥാനത്ത് വൻ സുരക്ഷാക്രമീകരണം; സുരക്ഷയ്ക്ക് 32,301 പൊലീസുകാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷയ്ക്കും ക്രമസമാധാനപാലന നടപടികൾക്കുമായി 32,301 പൊലീസുകാരെയും 20 കമ്പനി കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. 15,465 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. നിരീക്ഷകരെല്ലാം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ഐഎഎസ് ഉദ്യോഗസ്ഥരാണ്. ഓരോ വോട്ടെണ്ണൽ മേശയിലുമുള്ള സൂക്ഷ്മ നിരീക്ഷകരിൽ പകുതിയിലേറെ പേരും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരാണ്. 12 മുതൽ 14 വരെ ബൂത്തുകൾ അടങ്ങുന്ന റൗണ്ടുകളായാണു വോട്ടെണ്ണൽ. ഇത്രയും വോട്ടെണ്ണൽ മേശകളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ എത്തിച്ച് സൂക്ഷ്മ നിരീക്ഷകരുടെയും സ്ഥാനാർഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തിൽ ഫലം ഉദ്യോഗസ്ഥർ പരിശോധിച്ച് എഴുതിയെടുത്ത് ടാബുലേഷൻ ഷീറ്റിൽ രേഖപ്പെടുത്തും.

ഒരു റൗണ്ടിലെ മുഴുവൻ ഫലങ്ങളുടെയും ടാബുലേഷൻ വരണാധികാരികളും നിരീക്ഷകനും പരിശോധിക്കും. കൂടാതെ, ഓരോ റൗണ്ടിലെയും രണ്ട് വീതം ഇവിഎം ക്രമത്തിൽ അല്ലാതെ തിരഞ്ഞെടുത്ത് മറ്റൊരു സമാന്തര മേശയിൽ പുനഃപരിശോധനയും നിരീക്ഷകന്റെ നേതൃത്വത്തിൽ നടത്തും. ഇതിൽ തെറ്റു കണ്ടെത്തിയാൽ ആ മേശയിൽ, മുമ്പ് എണ്ണിയ മുഴുവൻ ഇവിഎമ്മും പുനഃപരിശോധന നടത്തും. ആവശ്യമെങ്കിൽ ആ റൗണ്ടിലെ മുഴുവൻ കണക്കുകളും പൂർണമായി പുനഃപരിശോധിക്കുകയും ചെയ്യും. കണക്കുകൾ പൂർണമായാൽ, ഡേറ്റ എൻട്രി നടത്തി തിരഞ്ഞെടുപ്പ് കമ്മിഷന്റെ എൻകോറിൽ രേഖപ്പെടുത്തുന്നതോടെയാണ് ഒരു റൗണ്ടിന്റെ ഫലപ്രഖ്യാപനം പൂർത്തിയാവുക.

ഇങ്ങനെ പരമാവധി 20 റൗണ്ടുകളാണ് ഉണ്ടാവുക. ഒടുവിൽ ഓരോ മണ്ഡലത്തിലെയും നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന അഞ്ച് വീതം ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായി എണ്ണും. ഇതിന് ഒരു മണിക്കൂർ വേണ്ടി വരും. ഇവിഎമ്മിലും ഓരോ ബൂത്തിലും പോൾ ചെയ്ത വോട്ടിന്റെ വിവരങ്ങളുള്ള ഫോം 17 സിയിലെയും കണക്കുകൾ പൊരുത്തപ്പെട്ടില്ലെങ്കിൽ അവയിലെ വിവിപാറ്റുകളും എണ്ണേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *