മത്സരത്തിനിടെ കാണിച്ച സത്യസന്ധതയ്ക്ക് കയ്യടി വാങ്ങി ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ. ഇംഗ്ലണ്ടിൽ അരങ്ങേറുന്ന ദി ഹണ്ട്രഡ് പോരാട്ടത്തിലാണ് സംഭവം. ട്രെന്റ് റോക്കറ്റ്സും ബർമിങ്ഹാം ഫീനിക്സും തമ്മിലുള്ള മത്സരത്തിനിടെയാണ് അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയത്. ട്രെന്റ് റോക്കറ്റ്സ് താരമായ സാന്റ്നർ ബാറ്റിങിനിടെ റണ്ണൗട്ടാകുന്നുണ്ട്. ഓൺ ഫീൽഡ് അംപയർമാർ സാന്റ്നർ നോട്ടൗട്ടാണെന്നു വിധിച്ചു. എതിർ ടീം താരങ്ങളാരും അപ്പീലും ചെയ്തില്ല.
എന്നാൽ താൻ ശരിക്കും നോട്ടൗട്ട് ആണോ എന്ന് സാന്റ്നർക്ക് തന്നെ സംശയം വന്നു. ഉടൻ തന്നെ റണ്ണൗട്ട് പരിശോധിക്കാൻ അദ്ദേഹം തന്നെ ആവശ്യപ്പെട്ടു. മൂന്നാം അംപയർ വീണ്ടും പരിശോധിച്ചപ്പോൾ സാന്റ്നർ ബാറ്റ് വച്ചത് ക്രീസിനു പുറത്താണെന്നു തെളിഞ്ഞു. താരത്തിന്റെ ബാറ്റ് ക്രീസിന് തൊട്ടു തൊട്ടില്ല എന്ന നിലയിൽ നേരിയ വ്യത്യാസത്തിലാണ് പുറത്തു നിന്നത്. ഇതോടെ നോട്ടൗട്ട് തീരുമാനം മാറ്റി അംപയർമാർ സാന്റ്നർ ഔട്ടാണെന്നു വിരലുയർത്തി. സാന്റ്നറുടെ സത്യസന്ധത ചർച്ചയാകുകയും ചെയ്തു.
