കയ്യടികളോടെ വരവേൽപ്പ്; മടങ്ങിവരവിൽ വികാരാധീനനായി നെയ്മർ

ബ്രസീൽ സൂപ്പർ താരം നെയ്മർ ഇന്നലെ സ്കോട്ലാൻഡിന് എതിരായ മത്സരത്തിൽ മൈതാനത്ത് പന്ത് തട്ടാനെത്തിയിരുന്നു. പരിക്ക് വില്ലനായ തന്റെ ഫുട്ബോൾ കരിയറിൽ 981 ദിവസങ്ങൾക്ക് ശേഷമാണ് നെയ്മർ ബ്രസീലിന്റെ മഞ്ഞക്കുപ്പായം അണിയുന്നത്. സ്കോട്ലാൻഡിനെതിരെ ഇന്നലെ കളത്തിലിറങ്ങിയ താരം തന്റെ മടങ്ങിവരവിൽ വികാരാധീനനായിരുന്നു. നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന നെയ്മറിന്റെ ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

പരിക്ക് തുടരെ വേട്ടയാടുന്ന താരത്തിന് വലിയൊരു ഇടവേള തന്നെ തന്റെ കരിയറിൽ എടുക്കേണ്ടി വന്നിരുന്നു. ലോകകപ്പ് തുടങ്ങുന്നതിന് ഏതാനും മാസങ്ങൾക്ക് മുന്നേ നെയ്മറിന് 2026 ലോകകപ്പ് നഷ്ട്ടമാകുമെന്ന വാർത്തകളും വന്നിരുന്നു. ബ്രസീൽ പരിശീലകൻ ആഞ്ചെലോട്ടിയുടെ പ്രതികരണങ്ങളും ആരാധകരെ ആശങ്കപ്പെടുത്തുന്നതായിരുന്നു.

എന്നാൽ സ്കോട്ലൻഡിനെതിരെ മത്സരത്തിന്റെ 75-ാം മിനിറ്റിൽ സുൽത്താൻ കളത്തിലെത്തുകയായിരുന്നു. മാത്യുസ് കുന്യയ്ക്ക് പകരക്കാരനായാണ് നെയ്മർ കളത്തിലെത്തിയത്. താരത്തിന്റെ ആ വരവ് കണ്ടതും ആരാധകർ എഴുന്നേറ്റ് നിന്ന് കയ്യടികളോടെ വരവേറ്റു. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ സ്കോട്ലൻഡിനെ തകർത്തത്. വിജയത്തോടെ ഗ്രൂപ്പ് ജേതാക്കളായി ബ്രസീൽ നോക്കൗട്ടിലേക്കും യോഗ്യത നേടി. കാനറിപ്പടക്കായി വിനീഷ്യസ് ജൂനിയർ ഇരട്ട ഗോൾ നേടിയപ്പോൾ കുന്യ ഒരു ഗോളും നേടി സ്കോർ ബോർഡ് പൂർണമാക്കി.

Leave a Reply

Your email address will not be published. Required fields are marked *