ന്യൂഡൽഹി: ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന എൺപതാം സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിന്ന് വിട്ടുനിന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും. തുടർച്ചയായ രണ്ടാം വർഷമാണ് ഇരുവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കാബിനറ്റ് മന്ത്രിയുടെ പദവിയുമുള്ള രാഹുൽ ഗാന്ധിക്ക് 2024-ലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ ചെങ്കോട്ടയിലെ പരിപാടിയിൽ പതിവും പ്രോട്ടോക്കോഴും പാലിക്കാതെ അവസാനത്തിന് തൊട്ടുമുമ്പത്തെ വരിയിൽ ഇരിക്കേണ്ടി വന്നത് വലിയ വിവാദത്തിന് കാരണമായിരുന്നു. പ്രോട്ടോക്കോൾ പ്രകാരം, ഇത്തരം ഔദ്യോഗിക ചടങ്ങുകളിൽ പ്രതിപക്ഷ നേതാവിന് മുൻനിരയിലാണ് ഇരിപ്പിടം അനുവദിക്കാറുള്ളത്.
ഒളിമ്പ്യന്മാരെ ഉൾക്കൊള്ളുന്നതിനായി ഇരിപ്പിട ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയെന്നാണ് പരിപാടി സംഘടിപ്പിച്ച പ്രതിരോധ മന്ത്രാലയം വാദിച്ചതെങ്കിലും, കോൺഗ്രസ് എം.പിക്ക് പിന്നിൽ സീറ്റ് അനുവദിച്ചത് ജനങ്ങളെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തി. രാജ്ഘട്ടിൽ മഹാത്മാഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ എത്തിയത്.സ്വാതന്ത്ര്യദിനത്തിൽ ആദ്യമായി ചെങ്കോട്ടയിൽ നിന്ന് വന്ദേമാതരത്തിന്റെ പൂർണ്ണരൂപം മുഴങ്ങി. മൂന്നുമിനിറ്റോളം ബാൻഡ് രൂപത്തിലാണ് വന്ദേമാതരം അവതരിപ്പിച്ചത്. അതിനുശേഷമാണ് ദേശീയഗാനം ആലപിച്ചത്.
