മുംബൈ: തൃണമൂൽ കോൺഗ്രസിലെയും ശിവസേന വിഭാഗത്തിലെയും കൂറുമാറ്റത്തിന് പിന്നാലെ എൻ.സി.പി ശരദ് പവാർ വിഭാഗവും പിളർപ്പിലേക്കെന്ന് വാർത്തകൾ. പാർട്ടിയുടെ എട്ട് ലോക്സഭാംഗങ്ങളിൽ അഞ്ച് പേർ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയിലേക്ക് മാറാൻ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. പവാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയെ അഭ്യൂഹങ്ങൾ വലിയ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
സുനേത്ര പവാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ് അഭ്യൂഹങ്ങൾ ശക്തിപ്പെട്ടത്. ഇതിനിടെ ശിവസേന എംപിമാരുടെ കൂറുമാറ്റത്തിൽ നിർണായക പങ്കുവഹിച്ച നേതാവ് ശ്രീകാന്ത് ഷിൻഡെ, കൂടുതൽ രാഷ്ട്രീയ മാറ്റങ്ങൾ വരാനിരിക്കുന്നതായി സൂചിപ്പിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും പ്രധാന ഭാഗം വരാനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ കൂറുമാറ്റ നീക്കങ്ങളെ ചെറുക്കാനും പാർട്ടിയുടെ ഐക്യം നിലനിർത്താനും ശരദ് പവാർ ജൂൺ 19-ന് ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു.
കൂറുമാറ്റ അഭ്യൂഹങ്ങൾക്കിടയിൽ, എൻ.സി.പി (എസ്.പി) വിഭാഗത്തെ കോൺഗ്രസുമായി ലയിപ്പിക്കാനുള്ള സാധ്യതകളെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. സംസ്ഥാനത്തെ വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങളിൽ പ്രതിപക്ഷ സഖ്യത്തെ കൂടുതൽ ശക്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
കോൺഗ്രസിൽ നിന്ന് പിരിഞ്ഞുപോയി രൂപീകരിച്ച ചെറുപാർട്ടികളെ തിരികെ കോൺഗ്രസിലേക്ക് കൊണ്ടുവരാൻ പവാർ മുൻകൈയെടുക്കണമെന്ന നിർദ്ദേശവുമായി ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവുത്ത് രംഗത്തെത്തിയിരുന്നു. കോൺഗ്രസ് ആശയങ്ങൾ പിന്തുടരുന്നവർ ഒത്തുചേരുകയാണെങ്കിൽ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ വെല്ലുവിളിയാകുമെന്നും ഇതിന് പവാർ നേതൃത്വം നൽകണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
