പത്തനംതിട്ട: കഴിഞ്ഞ വർഷം ശബരിമലയിലെ ദ്വാരപാലക ശില്പം കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം അവസാനഘട്ടത്തിലെന്ന് എസ്ഐടി. കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരുടെ വിശദാംശങ്ങൾ അടുത്ത റിപ്പോർട്ടിലൂടെ അറിയിക്കുമെന്നും എസ്.ഐ.ടി വ്യക്തമാക്കി. സ്വർണ്ണം പൊതിഞ്ഞ ചെമ്പ് പാളികളെ കുറിച്ച് അന്വേഷണം നടത്തും. 1998 ലെ ചെമ്പ് പാളികളിലേക്കും അന്വേഷണം നടത്തും. ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു.
പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണം സ്മാർട്ട് ക്രിയേഷൻസ് 2019-ൽ പ്രത്യേകതരം ഉപ്പ് ഉപയോഗിച്ച് വേർതിരിച്ചെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ഇതിന്റെ സാമ്പിൾ ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും എസ്.ഐ.ടി. ഈ സാമ്പിളുകളുടെ ലാബ് പരിശോധനാഫലം കവർച്ചയുടെ പൂർണ്ണമായ വിവരം ലഭിക്കാൻ നിർണ്ണായകം. കേസിൽ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ, പ്രഭാമണ്ഡലത്തിന്റെയും വാതിലിന്റെ മുകൾ ഭാഗത്തെയും പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കും. പരിശോധനയ്ക്ക് ഹൈക്കോടതി എസ്ഐടിക്ക് അനുമതി നൽകി. അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. ഹർജി ഈ മാസം 18 ന് വീണ്ടും പരിഗണിക്കും.
