തിരുവനന്തപുരം: കേരളം കടന്നുപോകുന്നത് വേനലിന്റെ ഏറ്റവും കാഠിന്യമേറിയ ദിനങ്ങളിലൂടെ. പത്തുദിവസം കാര്യമായി മഴ പെയ്യാനിടയില്ല. ചൂട് പതിവിലും ഉയരുമെന്നാണ് റിപ്പോർട്ട് . എന്നാൽ ഉഷ്ണതരംഗത്തിന് സാധ്യതയില്ലെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഡയറക്ടർ നീത കെ. ഗോപാൽ പറഞ്ഞു. വെള്ളിയാഴ്ച പാലക്കാട്ട് ഈ സീസണിലെ ഏറ്റവും കൂടിയ ചൂടായ 40.1 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. മഴ പെയ്തതിനാൽ ശനിയാഴ്ച 37.5 ഡിഗ്രിയിലേക്ക് താഴ്ന്നുവെങ്കിലും ഞായറാഴ്ച വീണ്ടും 39.2 എത്തി. ഞായറാഴ്ച കേരളത്തിൽ പലയിടത്തും ചൂട് ശരാശരിയിൽനിന്ന് 2.5 ഡിഗ്രിവരെ കൂടുതലായിരുന്നു.
നേരിട്ട് വെയിലേൽക്കുന്ന ജോലിചെയ്യുന്നവർ ജോലിസമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. ശരീരത്തിൽനിന്ന് ജലം നഷ്ടപ്പെടാതിരിക്കാൻ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളംകുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ നല്ലതാണ്. തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക. കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് വെള്ളംനൽകണം. തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി
