എൻസിപിയിൽ പിളർപ്പ്; സംസ്ഥാന പാർട്ടിയായി നിൽക്കാൻ എ കെ ശശീന്ദ്രൻ- തോമസ് കെ തോമസ് വിഭാഗം

തിരുവനന്തപുരം: ദേശീയ നേതൃത്വവുമായി ഉള്ള ബന്ധം വിച്ഛേദിക്കാൻ പ്രമേയം പാസാക്കി എൻസിപി നേതൃയോഗം. എ കെ ശശീന്ദ്രനും തോമസ് കെ തോമസും പങ്കെടുത്ത നേതൃയോഗത്തിലാണ് തീരുമാനം. പി സി ചാക്കോ വിഭാഗം യോഗത്തിൽ നിന്നും വിട്ടു നിന്നു. പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിക്കാനുള്ള കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം അംഗീകരിക്കേണ്ടെന്നും യോഗം തീരുമാനിച്ചു. തോമസ് കെ തോമസ് അധ്യക്ഷനായി തുടരാനാണ് സംസ്ഥാന നേതൃയോഗത്തിൽ ഉണ്ടായിരിക്കുന്ന ധാരണ. പാർട്ടി സംസ്‌ഥാന ഘടകം സ്വതന്ത്രഘടകമായി നിലനിൽക്കാനും ധാരണയായി. ഘടക കക്ഷിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണിയ്ക്ക് കത്ത് നൽകാനും തീരുമാനമായി.

എന്‍ഡിഎയുമായുള്ള ദേശീയ നേതൃത്വത്തിൻ്റെ ബന്ധം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. എല്‍ഡിഎഫിന് അത്തരത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. എന്‍ഡിഎയുമായി ഒരു ബന്ധവും എന്‍സിപി എന്ന തങ്ങളുടെ പാര്‍ട്ടിക്കുണ്ടാകില്ല. എന്‍സിപി മതേതര പാര്‍ട്ടിയാണെന്നും തോമസ് കെ തോമസ് വ്യക്തമാക്കി.

ഇതിനിടെ എ കെ ശശീന്ദ്രൻ ചതിച്ചെന്ന ആരോപണവുമായി പി സി ചാക്കോ വിഭാ​ഗം നേതാവ് പി എം സുരേഷ് ബാബു രം​ഗത്തെത്തിയിട്ടുണ്ട്. എ കെ ശശീന്ദ്രൻ ചതിച്ചുവെന്നും എൻസിപി പിളർ‌പ്പിന് പിന്നിൽ കളിച്ചത് എ കെ ശശീന്ദ്രനാണെന്നും പി എം സുരേഷ് ബാബു കുറ്റപ്പെടുത്തി. മറ്റുള്ളവർ കുഞ്ഞാടുകളെപ്പോലെ കൂടെ പോയെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *