ന്യൂഡൽഹി: ഇന്ത്യൻ വ്യോമ സേനയ്ക്ക് കരുത്ത് പകരാൻ റഷ്യൻ മിസൈൽ എത്തുന്നു. നാലാമത്തെ എസ് 400 മിസൈൽ മെയ് ആദ്യം റഷ്യയിൽ നിന്ന് ഇന്ത്യയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ എസ് 400 മിസൈൽ സംവിധാനം ഇന്ത്യൻ വ്യോമാതിർത്തി സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
2018 ഒക്ടോബറിൽ ഇന്ത്യ റഷ്യയുമായി ഒപ്പുവെച്ച അഞ്ച് ബില്യൺ യുഎസ് ഡോളർ കരാറിൻ്റെ ഭാഗമായാണ് എസ് 400 മിസൈൽ സംവിധാനം എത്തിക്കുന്നത്. കരാർ പ്രകാരം അഞ്ച് യൂണിറ്റ് എസ് 400 മിസൈൻ ആണ് റഷ്യ ഇന്ത്യയ്ക്ക് കൈമാറുക. ഇതിൽ മൂന്ന് എണ്ണം നേരത്തെ ലഭിച്ചിരുന്നു. ഇതിനു പുറമേ, കഴിഞ്ഞ മാസം അഞ്ച് എസ്-400 മിസൈലുകൾ കൂടി വാങ്ങാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതോടെ ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള എസ്-400 മിസൈലുകളുടെ എണ്ണം പത്തായി ഉയരും.
എസ് 400ൻ്റെ നാലാമത്തെ യൂണിറ്റ് റഷ്യയിൽ നിന്ന് കപ്പൽ മാർഗം പുറപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് ഇന്ത്യൻ തുറമുഖത്ത് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവ രാജസ്ഥാൻ സെക്ടറിൽ വിന്യസിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. എസ് 400 പ്രവർത്തിപ്പിക്കാനുള്ള പരിശീലനം റഷ്യ ഇന്ത്യൻ സൈനിക സംഘത്തിന് നൽകിയിരുന്നു. യുഎസിൻ്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് ഇന്ത്യ എസ് 400 മിസൈലുകൾ വാങ്ങാൻ റഷ്യയുമായി കരാറിലേർപ്പെട്ടത്. കരാറുമായി മുന്നോട്ടുപോയാൽ ഇന്ത്യ ഉപരോധം നേരിടേണ്ടി വരുമെന്ന് യുഎസ് ഭീഷണി മുഴക്കിയിരുന്നു.
കഴിഞ്ഞ വർഷം പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനുമായുള്ള സൈനിക സംഘർഷത്തിൽ ഇന്ത്യൻ വ്യോമസേന എസ് 400 മിസൈൽ സംവിധാനം വ്യാപകമായി ഉപയോഗിച്ചിരുന്നു. സംഘർഷം അവസാനിച്ച് ആഴ്ചകൾക്കകം അടുത്ത ബാച്ച് എസ് 400 മിസൈലുകൾ വാങ്ങാൻ ഇന്ത്യ നീക്കം ആരംഭിക്കുകയും ചെയ്തിരുന്നു. 400 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ വരെ ഉന്നമിടാൻ ശേഷിയുള്ള മിസൈൽ സംവിധാനമാണ് എസ് 400. അതേസമയം ഇന്ത്യയുടെ ഹ്രസ്വ-ദീർഘദൂര എസ് 400 മിസൈലുകളുടെ എണ്ണം 280 ആയി ഉയർത്താനും സർക്കാരിന് ആലോചനയുണ്ട്.
