ധാംബുള്ള: ത്രിരാഷ്ട്ര പരമ്പരയിലെ ഇന്ത്യ എ-ശ്രീലങ്ക എ മത്സരത്തിനൊടുവില്‍ ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശിയും ശ്രീലങ്കൻ താരങ്ങളുമായി കൈയാങ്കളി്ക്ക് ഇടയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ദംബുള്ളയിലെ രൺഗിരി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ സൂപ്പർ ഓവർ നാടകീയതയ്ക്ക് തൊട്ടുപിന്നാലെയായിരുന്നു വൈഭവ് സൂര്യവംശിയും ശ്രീലങ്കൻ താരങ്ങളും തമ്മില്‍ ഗ്രൗണ്ടില്‍ ഉന്തും തള്ളും ഉണ്ടായത്. സൂപ്പര്‍ ഓവര്‍ വിജയത്തിനുശേഷം ലങ്കൻ കളിക്കാരുടെ അതിരുവിട്ട സ്ലെഡ്ജിങ്ങാണ് ശാന്തനായ വൈഭവിനെ ചൊടിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നിശ്ചിത ഓവറുകളിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺസ് വേണമെന്നിരിക്കെ ശ്രീലങ്കയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ലങ്കൻ പട 18 റൺസ് അടിച്ചുകൂട്ടി. 19 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കായി സൂര്യാൻഷ് ഷെഡ്ഗെയാണ് ആദ്യ മൂന്ന് പന്തുകൾ നേരിട്ടത്. അവസാന മൂന്ന് പന്തിൽ ഇന്ത്യക്ക് ജയിക്കാൻ 14 റൺസ് വേണമെന്ന അവസ്ഥയിലാണ് വൈഭവ് സൂര്യവംശി സ്ട്രൈക്കിലെത്തുന്നത്.
