സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വന്നു.. ജൂലൈ 31 വരെ 52 ദിവസമാണ് നിരോധനം. പ്രജനനം സുഗമമാക്കുക വഴി മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മൺസൂൺ കാല ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്. ഇക്കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോയി മീൻ പിടിക്കാനും വിലക്കുണ്ട്. കർശന പരിശോധനയുണ്ടാകുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. രണ്ട് വള്ളങ്ങൾ ചേർന്ന് നടത്തുന്ന പെയർ ട്രോളിംഗും കർശനമായി നിരോധിച്ചു. ഹാർബറുകളിലെ ഡീസൽ ബങ്കുകളുടെ പ്രവർത്തനവും നിർത്തിവെക്കും. അന്യസംസ്ഥാന ബോട്ടുകൾക്കും തീരത്ത് വിലക്കുണ്ട്.

അതേസമയം പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ നിയന്ത്രണം ബാധിക്കില്ല. നിരോധനകാലത്ത് ചെറുവള്ളങ്ങൾ ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്താം. തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ വരെ പോയി ഇവർക്ക് മീൻ പിടിക്കാം. നിരോധനം ലംഘിക്കുന്നവർ കർശന നിയമ നടപടി നേരിടേണ്ടി വരും. ട്രോളിങ്ങിന്റെ ഭാഗമായി നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കല്‍ ഹാര്‍ബറുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ യന്ത്രമത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരവും നങ്കൂരമിടലും പൂര്‍ണ്ണമായി നിരോധിക്കും.

ഇന്‍ബോര്‍ഡ് എഞ്ചിന്‍ ബോട്ടുകള്‍ ഒഴികെയുള്ള മറ്റെല്ലാ പരമ്പരാഗത ബോട്ടുകള്‍ക്കും നീണ്ടകര ഫിഷിംഗ് ഹാര്‍ബര്‍ വഴി പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിരോധനം ലംഘിച്ച് ട്രോളറുകള്‍ കടലില്‍ പോകുന്നത് തടയാന്‍ നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കല്‍ മേഖലകളിലെ എല്ലാ മറൈന്‍ ഇന്ധന പമ്പുകളും അര്‍ധരാത്രി മുതല്‍ ജൂലൈ 28 വരെ അടച്ചിടും. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നാണ് കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *