വാർത്താസമ്മേളനത്തിനിടെ പപ്പു യാദവ് എംപിക്ക് നേരെ ചെരുപ്പെറിഞ്ഞ സംഭവം; രണ്ട് പേർ പിടിയില്‍

ലഖ്‌നൗ: വാര്‍ത്താസമ്മേളനത്തിനിടെയുണ്ടായ ആക്രമണത്തില്‍ ഡല്‍ഹി പൊലീസിനെതിരെ വിമര്‍ശനവുമായി സ്വതന്ത്ര എംപി പപ്പു യാദവ് രംഗത്ത്. പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതികള്‍ക്ക് സഹായം നല്‍കിയത് ഡല്‍ഹി പൊലീസെന്നും പപ്പു യാദവ് ആരോപിച്ചു. ഭീഷണിയുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും താന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. അതേസമയം പപ്പു യാദവ് എംപിയെ ആക്രമിച്ച കേസിലെ രണ്ട് പ്രതികളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സുമിത് ശര്‍മ്മ, ഹാപ്പി ശര്‍മ്മ എന്നിവരാണ് തിലക് മാര്‍ഗ് പൊലീസിന്റെ പിടിയിലായത്.

ഇന്നലെയാണ് എംപി പപ്പു യാദവിന് നേരെ ചെരുപ്പേറ് ഉണ്ടായത്. അദ്ദേഹത്തിന്റെ വസതില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് പപ്പു യാദവിന് നേരെ ചെരുപ്പ് എറിഞ്ഞത്. ആയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ പാര്‍ലമെന്റിന് മുന്നില്‍ പപ്പു യാദവ് നടത്തിയ ആക്ഷേപ ഹാസ്യ പ്രതിഷേധമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. പപ്പു യാദവ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ഒരാള്‍ സംസാരം തടസപ്പെടുത്തി എംപി രാമനെ അപമാനിച്ചെന്നാരോപിച്ച് ചെരുപ്പ് എറിയുകയായിരുന്നു. 34 വയസുള്ള സുമിത്ത് എന്ന ആളാണ് ആക്രമണം നടത്തിയതെന്നാണ് ഇന്നലെ തന്നെ പൊലീസ് പറഞ്ഞിരുന്നു. ഉത്തര്‍ പ്രദേശ് സ്വദേശിയായ ഇയാള്‍ക്ക് മുന്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തിന് ശേഷം ഇയാളെ രക്ഷപ്പെടാന്‍ സഹായിക്കുന്നതിനായി മറ്റൊരാള്‍ പുറത്ത് കാത്തുനിന്നിരുന്നെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

രാമക്ഷേത്ര സംഭാവന കൊള്ളയില്‍ പപ്പു യാദവും രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ എംപിമാരും പാര്‍ലമെന്റിന് മുന്നില്‍ നടത്തിയ പ്രതിഷേധം നേരത്തെ വിവാദമായിരുന്നു. വാരാണസി പൊലീസ് സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ക്കെതിരെ കേസും എടുത്തിരുന്നു. രാഹുല്‍ ഗാന്ധിയെ കൂടാതെ എംപിമാരായ പപ്പു യാദവ്, അവദേശ് പ്രസാദ് എന്നിവരുടെ പേരും എഫ്ഐആറിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *