ജൽഗാവ്: മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ അപ്രതീക്ഷിതമായുണ്ടായ പ്രളയത്തിൽപ്പെട്ട് നദിയിൽ അകപ്പെട്ട യുവാവ് മരത്തിന് മുകളിൽ കയറി ജീവൻ രക്ഷിച്ചു. ജൽഗാവ് ജില്ലയിൽ കനത്ത മഴയെത്തുടർന്ന് അഞ്ജനി നദിയിൽ ജലനിരപ്പ് പെട്ടെന്നുയർന്നതിനെത്തുടർന്നാണ് യുവാവ് നദിയുടെ നടുവിൽ കുടുങ്ങിയത്. സുരേഷ് ഭീൽ എന്ന യുവാവാണ് നദിയിൽ അകപ്പെട്ടത്.
ശക്തമായ ഒഴുക്കിൽപ്പെട്ട ഇയാൾ ജീവൻ രക്ഷിക്കാൻ നദിയുടെ നടുവിലുള്ള ഒരു വലിയ മരത്തിൽ കയറുകയായിരുന്നു. മരത്തിൽ കുടുങ്ങിയ നിലയിൽ ഇയാളെ കണ്ട നാട്ടുകാർ അധികൃതരെ വിവരം അറിയിച്ചു. പ്രദേശത്ത് തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് നദിയിലെ കുത്തൊഴുക്ക് ശക്തമായത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന നദികളോ തോടുകളോ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ഇറങ്ങരുതെന്നും അധികൃതർ ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ വരും ദിവസങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ തന്നെ പ്രവചിച്ചിരുന്നു.
