തിരുവനന്തപുരം: ഗവ. പ്ലീഡർ നിയമനത്തിന്റെ പേരിൽ മുഖ്യമന്ത്രി വി.ഡി.സതീശനും കെഎസ്‌യുവും തമ്മിലുള്ള ഏറ്റുമുട്ടൽ കോൺഗ്രസിൽ അപസ്വരം സൃഷ്ടിച്ചു. എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ നടപടി നീണ്ടു പോകുന്നതിന്റെ നീരസവും കെഎസ്‌യു, യൂത്ത് കോൺഗ്രസ് തലങ്ങളിലുണ്ട്. രണ്ടിന്റെയും പേരിലുള്ള പ്രതികരണങ്ങൾ, പക്ഷേ നിഷ്കളങ്കമായി മുഖ്യമന്ത്രി കരുതുന്നില്ല. പ്ലീഡർ നിയമനത്തിൽ കെഎസ്‌യുവിന് എന്താണു കാര്യമെന്ന അദ്ദേഹത്തിന്റെ രൂക്ഷപ്രതികരണം ആ പശ്ചാത്തലത്തിലാണ്. പ്ലീഡർമാരിൽ രണ്ടു പേരുടെ നിയമനമാണ് അസ്വസ്ഥത സൃഷ്ടിച്ചത്. ഒരാൾ തിരുവനന്തപുരം ലോ കോളജിൽ പഠിക്കുമ്പോൾ സജീവ എസ്എഫ്ഐ പ്രവർത്തകയായിരുന്നുവെന്ന മുൻ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റുമാരുടെ ആരോപണം പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഏറ്റെടുക്കുകയായിരുന്നു. തൃശൂർ ലോ കോളജ് വിദ്യാർഥിയായിരിക്കെ എബിവിപി പ്രവർത്തകനായിരുന്നു എന്നതാണ് രണ്ടാമത്തെയാൾക്കെതിരെയുള്ള ആക്ഷേപം. ലോയേഴ്സ് കോൺഗ്രസ് നൽകിയ പട്ടികയിൽ ഇടം പിടിച്ചവരാണു രണ്ടു പേരുമെന്ന പ്രതിരോധമാണ് മുഖ്യമന്ത്രി തീർത്തത്. ഒരാളുടെ കാര്യത്തിൽ ഒരു ലോക്സഭാംഗത്തിന്റെ ശുപാർശയും ഉണ്ടായിരുന്നു. പാർട്ടിയുടെ ഭാഗമായി നിൽക്കുന്നവർ നൽകുന്ന ശുപാർശകൾ കൂടി പരിഗണിച്ചു നടത്തുന്ന നിയമനങ്ങളുടെ പേരിലുള്ള പാപഭാരം തന്നിൽ ചുമത്തുന്നതിലുള്ള എതിർപ്പു മാത്രമല്ല, മുഖ്യമന്ത്രിയുടെ രൂക്ഷ പ്രതികരണത്തിൽ അടങ്ങിയത്; തന്നോടോ പാർട്ടി നേതൃത്വത്തോടോ നേരിട്ടു പറയാതെ ഫെയ്സ്ബുക്കിൽ ആറു ദിവസം മുൻപ് പരസ്യമായി പ്രതിഷേധിച്ച കെഎസ്‌യു പ്രസിഡന്റിന്റെ നടപടിയിലെ അമർഷം കൂടിയാണ് .
VDയും KSUയും തമ്മിൽ ഏറ്റുമുട്ടുന്നു
