തിരുവനന്തപുരം: തന്റെ രാഷ്ട്രീയ ഗുരുവായ ജി. കാർത്തികേയന്റെ വസതിയിലെത്തി നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. കണ്ണുകലങ്ങി വികാരനിർഭരനായിട്ടാണ് അദ്ദേഹം ജി കാർത്തികേയന്റെ ഭാര്യ എംടി സുലേഖയുമായി സംസാരിച്ചത്. ജി. കാർത്തികേയൻ എന്ന വലിയ മനുഷ്യന്റെ വിരൽ തുമ്പിൽ തൂങ്ങിയാണ് താൻ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് വന്നതെന്നും അദ്ദേഹത്തിന്റെ കുടുംബം തന്റെ സ്വന്തം കുടുംബമാണെന്നും സതീശൻ പറഞ്ഞു. ജി.കെ. കണ്ടെത്തിയ ആ മിടുക്കനായ വ്യക്തി ഇന്ന് വലിയ ഉയരങ്ങളിൽ എത്തിയതിൽ അദ്ദേഹത്തിന്റെ പത്നി ഡോ. എം.ടി. സുലേഖ സന്തോഷം പ്രകടിപ്പിച്ചു. സതീശനിൽ അസാമാന്യമായ നേതൃപാടവം ജി.കെ. പണ്ട് തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്ന് അവർ ഓർമ്മിച്ചു.
1996-ലും 2001-ലും തന്നെ നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് എ.കെ. ആന്റണിയോടും കെ. കരുണാകരനോടും നേരിട്ട് ആവശ്യപ്പെട്ടത് കാർത്തികേയൻ സാറായിരുന്നുവെന്ന് സതീശൻ പറഞ്ഞു. എംഎൽഎ ആയാൽ പാർട്ടിക്ക് വലിയൊരു മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം അന്ന് ഉറച്ചു വിശ്വസിച്ചിരുന്നുവെന്നും സുലേഖ ടീച്ചർ എല്ലാക്കാലത്തും തന്നോട് വലിയ വാത്സല്യം കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
