മുംബൈ: രാജ്യത്ത് സ്വർണ ഉപഭോഗത്തിൽ 2026 ഏപ്രിൽ-ജൂൺ കാലയളവിൽ ആറു ശതമാനം ഇടിവുണ്ടായതായി വേൾഡ് ഗോൾഡ് കൗൺസിൽ. ഇക്കാലത്ത് 131.4 ടൺ സ്വർണമാണ് ഉപഭോഗം. മുൻവർഷം ഇതേകാലത്തിത് 139.7 ടൺ ആയിരുന്നു. കസ്റ്റംസ് തീരുവ ഉയർത്തിയതും സ്വർണം വാങ്ങുന്നത് നീട്ടിവെക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർഥനയും ഉയർന്നവിലയും വിപണിയിൽ സ്വർണ ഉപഭോഗം കുറയാൻ കാരണമായെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ വിലയിരുത്തൽ.
അതേസമയം, മൂല്യമനുസരിച്ച് ഉപഭോഗം 49.5 ശതമാനം കൂടിയിട്ടുണ്ട്. 2025 ഏപ്രിൽ- ജൂൺ കാലത്ത് 1,32,500 കോടി രൂപയുടെ സ്വർണമാണ് ഉപയോഗിച്ചത്. ഇത്തവണയിത് 1,98,100 കോടി രൂപയാണ് കൂടിയിരിക്കുന്നത്. ഉയർന്ന വിലയിലും സ്വർണത്തിന് ആളുകൾ നൽകുന്ന പ്രാധാന്യമാണ് ഇതു സൂചിപ്പിക്കുന്നതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ സി.ഇ.ഒ. സച്ചിൻ ജെയിൻ പറഞ്ഞു.
നിക്ഷേപമെന്ന രീതിയിൽ സ്വർണം വാങ്ങുന്നതിൽ രാജ്യത്ത് ഒൻപതു ശതമാനം വർധനയുണ്ടായിട്ടുണ്ട്. നാണയങ്ങളും സ്വർണക്കട്ടികളുമാണ് നിക്ഷേപകർക്ക് കൂടുതലിഷ്ടം. ഇത്തരത്തിൽ വിറ്റഴിഞ്ഞത് 50.3 ടൺ സ്വർണമാണ്. 4.2 ടണ്ണിന്റെ സ്വർണ ഇ.ടി.എഫുകളും വിറ്റഴിഞ്ഞിട്ടുണ്ട്.ഈ വർഷം ഇന്ത്യയിൽ 650 ടണ്ണിനും 750 ടണ്ണിനും ഇടയിൽ ഉപഭോഗമാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ, ഉയർന്ന പലിശ, പണപ്പെരുപ്പം എന്നിവ നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വർണത്തിന്റെ തീരുവ കൂടിയത് രാജ്യത്തേക്ക് സ്വർണ ക്കള്ളക്കടത്ത് ഉയരാൻ കാരണമായി. ഇത് സംഘടിതവ്യവസായ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.ഏപ്രിൽ-ജൂൺ കാലയളവിൽ സ്വർണം പുനരുപയോഗത്തിൽ 17 ശതമാനം കുറവുണ്ടായി. 19.2 ടൺ സ്വർണമാണ് ഇക്കാലത്ത് പുനരുപയോഗത്തിനായെത്തിയത്. മുൻവർഷം ഇതേകാലത്തിത് 23.1 ടൺ ആയിരുന്നു. 98.1 ടൺ സ്വർണം ഇന്ത്യ ഇക്കാലത്ത് ഇറക്കുമതി ചെയ്തു. മുൻവർഷത്തെ 127.4 ടണ്ണിനെ അപേക്ഷിച്ച് 23 ശതമാനം കുറവാണിത്.
